ആവശ്യമായ ചടങ്ങുകളില്ലാത്ത ഹിന്ദു വിവാഹം അസാധുവാണെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഹിന്ദു വിവാഹ നിയമം 1955 പ്രകാരം സാധുവാകണമെങ്കിൽ ഉചിതമായ ആചാരങ്ങളോടും ചടങ്ങുകളോടും കൂടി വിവാഹം നടത്തണമെന്ന് സുപ്രീംകോടതി. തർക്കങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അഗ്നിക്ക് ചുറ്റും ഏഴ് തവണ വലംവെക്കൽ പോലുള്ള ചടങ്ങുകളുടെ തെളിവ് അത്യാവശ്യമാണെന്ന് ഒരു വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. ഹിന്ദുവിവാഹം പാട്ടും നൃത്തവും നടത്താനുള്ള പരിപാടിയല്ലെന്നും അത് മതപരമായ ആചാരമാണെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

‘ഹിന്ദു വിവാഹം ഒരു സംസ്‌കാരവും കൂദാശയുമാണ്. ഇന്ത്യൻ സമൂഹത്തിൽ വലിയ മൂല്യമുള്ള കാര്യമെന്ന നിലയിൽ അതിന് അതിന്‍റേതായ പദവി നൽകേണ്ടതുണ്ട്. അതിനാൽ, വിവാഹത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ അതേക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ ഞങ്ങൾ യുവാക്കളോടും യുവതികളോടും അഭ്യർഥിക്കുന്നു. വിവാഹം എത്ര പവിത്രമാണ്. ഇന്ത്യൻ സമൂഹത്തിൽ വിവാഹം എന്നത് പാട്ടിനും നൃത്തത്തിനും വിരുന്നിനും വേണ്ടിയുള്ള സംഭവമല്ല. അതുപോലെ സ്ത്രീധനവും സമ്മാനങ്ങളും ആവശ്യപ്പെടാനും കൈമാറാനുമുള്ള അവസരവുമല്ല -കോടതി പറഞ്ഞു.

വിവാഹം ഒരു വാണിജ്യ ഇടപാടല്ലെന്നും സമൂഹത്തിലെ അടിസ്ഥാന യൂനിറ്റായ കുടുംബം സ്ഥാപിക്കാൻ ഭാര്യാഭർത്താക്കന്മാരാകുന്ന പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനായി നടത്തുന്ന ഗൗരവമേറിയ ചടങ്ങാണെന്നും കോടതി വ്യക്തമാക്കി.

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 8 പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നത് വിവാഹത്തിന്‍റെ തെളിവ് സുഗമമാക്കുന്നതിനാണെന്നും നിയമത്തിലെ സെക്ഷൻ 7 അനുസരിച്ച് വിവാഹം നടന്നില്ലെങ്കിൽ അതിന് നിയമസാധുത നൽകുന്നതല്ലെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

വിവാഹം കഴിക്കുന്നവർക്കിടയിൽ ചടങ്ങ് ഉണ്ടായിരിക്കണമെന്നും ചടങ്ങുകൾ ഇല്ലെങ്കിൽ കക്ഷികൾ നിയമത്തിന്‍റെ സെക്ഷൻ 5 പ്രകാരം സാധുവായ ഹിന്ദു വിവാഹത്തിന് ആവശ്യമായ വ്യവസ്ഥകൾ പാലിച്ചിരിക്കാമെങ്കിലും നിയമത്തിന്‍റെ മുന്നിൽ വിവാഹം അസാധുവാകാമെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - Hindu Marriage Invalid Without Requisite Ceremonies, Registration Won't Make It Legitimate: SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.