പ്രതീകാത്മക ചിത്രം
2018നും 2025നും ഇടയിൽ ജാർഖണ്ഡിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 450ഓളം കസ്റ്റഡി മരണങ്ങളിൽ നിർബന്ധിത ജുഡീഷ്യൽ അന്വേഷണം നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് എം.എസ്. സോനക്, ജസ്റ്റിസ് രാജേഷ് ശങ്കർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ഒരു മരണം സ്വാഭാവികമാണോ അല്ലയോ എന്ന് തീരുമാനിക്കാൻ എക്സിക്യൂട്ടീവിന് അധികാരമില്ല. അത് തീരുമാനിക്കേണ്ടത് ഒരു ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ്.
ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 176(1-A), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 196 എന്നിവ പ്രകാരം പൊലീസ് കസ്റ്റഡിയിലോ കോടതി കസ്റ്റഡിയിലോ ഉള്ള ഒരാൾ മരിക്കുകയോ കാണാതാവുകയോ ചെയ്താൽ പൊലീസ് അന്വേഷണത്തിന് പുറമെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് തലത്തിലുള്ള അന്വേഷണം നിർബന്ധമാണ്. സംസ്ഥാന ആഭ്യന്തര വകുപ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 437 മരണങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഇതിൽ എത്ര കേസുകളിൽ ജുഡീഷ്യൽ അന്വേഷണം നടന്നു എന്ന് വ്യക്തമല്ല.
സംസ്ഥാനത്ത് നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. പൊലീസ് കസ്റ്റഡി മരണങ്ങൾ പലപ്പോഴും കുറച്ചു കാണിക്കപ്പെടുന്നു. പ്രതികൾ രക്ഷപ്പെട്ടുവെന്നോ ആത്മഹത്യ ചെയ്തെന്നോ ഉള്ള തെറ്റായ വാദങ്ങൾ പൊലീസ് ഉന്നയിക്കുന്നു. മജിസ്‌ട്രേറ്റ് അന്വേഷണം നടന്നിട്ടുണ്ടോ എന്ന് കോടതി പരിശോധിക്കുന്നുണ്ട്. എന്നാൽ നിയമത്തിൽ പറയുന്ന 'മജിസ്‌ട്രേറ്റ്' എന്നത് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആണോ അതോ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്.
അടുത്ത വാദം 2026 മാർച്ച് 19ന് കേൾക്കും. ദേശീയ മനുഷ്യാവകാശ കമീഷൻ കസ്റ്റഡി മരണങ്ങളെ സംബന്ധിച്ച് വ്യക്തമായ മാർഗ്ഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. മരണം നടന്ന് 24 മണിക്കൂറിനുള്ളിൽ കമീഷനെ അറിയിക്കണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, വീഡിയോ ഗ്രാഫി എന്നിവ കൃത്യമായിരിക്കണം. മജിസ്‌ട്രേറ്റ് തലത്തിലുള്ള അന്വേഷണ റിപ്പോർട്ട് നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കണം. ഓരോ മരണത്തിന്റെയും സ്വഭാവം, കാരണം, ദേശീയ മനുഷ്യാവകാശ കമീഷൻ (NHRC) മാർഗ്ഗനിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി 2026 മാർച്ച് 13നകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ആഭ്യന്തര സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.