ന്യൂഡൽഹി: ജയിലിൽനിന്ന് മത്സരിച്ച് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാരാമുല്ല എം.പി എൻജിനീയർ റാഷിദിന് ചികിത്സയിലുള്ള പിതാവിനെ സന്ദർശിക്കാൻ ഡൽഹി ഹൈകോടതിയുടെ അനുമതി. ഡൽഹി എയിംസിൽ ചികിത്സയിലുള്ള പിതാവിനെ സന്ദർശിക്കാൻ മേയ് 10 വരെയാണ് ഹൈകോടതി അനുവാദം. ദിവസവും രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെ പിതാവിനൊപ്പം നിൽക്കാം. ശ്രീനഗറിലെ വീട്ടിലെത്തി പിതാവിനെ കാണാൻ ഏപ്രിൽ 28ന് അനുവദിച്ച പരോൾ ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് ജസ്റ്റിസ് പ്രതിഭ സിങ്, മധു ജെയിൻ എന്നിവരുടെ ബെഞ്ച് പ്രത്യേക അനുമതി നൽകിയത്. സിവിൽ വേഷത്തിലുള്ള രണ്ട് പൊലീസുകാരുടെ സാന്നിധ്യത്തിലാവണം എയിംസിലെത്തേണ്ടത്. ദിവസവും സന്ദർശന ശേഷം ജയിലിലേക്ക് മടങ്ങണമെന്നും നിബന്ധനയുണ്ട്.
തീവ്രവാദ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ തിഹാർ ജയിലിൽ കഴിയവേയാണ് 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പാർലമെന്റ് അംഗമായി മാറുന്നത്. മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ തോൽപിച്ചായിരുന്നു ബാരാമുല്ലയിൽ നിന്നും എം.പിയാവുന്നത്. നിലവിൽ കോടതി അനുമതിയോടെ എൻജിനീയർ റാഷിദ് പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.