റാഞ്ചി: 19ാം നൂറ്റാണ്ടിലെ ആദിവാസി പോരാളിയും സ്വാതന്ത്ര്യസമരനേതാവു മായിരുന്ന ബിർസ മുണ്ടയുടെ കടുത്ത ആരാധകനാണ് ഹേമന്ത് സോറൻ. ‘രാജ്ഞിയുടെ രാജ്യം ഒടുങ്ങട്ടെ, നമ്മുടെ രാജ്യം വരട്ടെ’ എന്ന മുദ്രാവാക്യമാണ് 19ാം നൂറ്റാണ്ടിെൻറ അവസാനകാലത്ത് ബിർസ മുണ്ട ഉയർത്തിയത്. നേതാവിെൻറ മുദ്രാവാക്യം വേറൊരു തരത്തിൽ പ്രായോഗികമാക്കുകയാണ് ഹേമന്ത്സോറൻ ഇത്തവണ ചെയ്തത്. ചിട്ടയായ പ്രവർത്തനം വഴി, നിയമസഭയിൽനിന്ന് ബി.ജെ.പിയെ പടിയിറക്കാൻ പ്രതിപക്ഷത്തിെൻറ അമരത്തിരുന്ന് അദ്ദേഹത്തിനായി.
ഝാർഖണ്ഡിൽ ചരിത്രവിജയം കൊയ്ത് വീണ്ടും മുഖ്യമന്ത്രിയാകാൻ പോകുകയാണ് ഹേമന്ത്് സോറൻ. മുൻ കേന്ദ്രമന്ത്രിയും മൂന്നു വട്ടം ഝാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഷിബു സോറെൻറ മകനാണ്. ഝാർഖണ്ഡിെൻറ അഞ്ചാമത് മുഖ്യമന്ത്രിയായി 2013-2014 കാലത്ത് ഭരിച്ചിട്ടുണ്ട് ഈ 44കാരൻ.
പിതാവിനെപ്പോലെ, ‘ഝാർഖണ്ഡ് മുക്തി മോർച്ച’യാണ് എല്ലാം. അതുകൊണ്ട് പഠനകാലത്ത് മെക്കാനിക്കൽ എൻജിനീയറിങ്ങിന് ചേർന്നെങ്കിലും കോഴ്സ് പോലും പൂർത്തിയാക്കാതെ തിരിച്ചുപോന്നു. രാംഗഢ് ജില്ലയിൽ ഷിബു-രൂപി ദമ്പതികളുടെ മകനായി ജനിച്ച ഹേമന്തിന് രണ്ടു സഹോദരന്മാരും സഹോദരിയുമുണ്ട്. നേരേത്ത രാജ്യസഭാംഗമായിരുന്നു. നിലവിൽ ജെ.എം.എം വർക്കിങ് പ്രസിഡൻറാണ്. 2005ലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുെവക്കുന്നത്. പക്ഷേ, പരാജയമായിരുന്നു ഫലം. അന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഡുംക മണ്ഡലത്തിൽനിന്ന് ജനവിധി തേടിയെങ്കിലും പാർട്ടി റെബലായി മത്സരിച്ച സ്റ്റീഫൻ മറാൻഡി വിജയം കൊയ്തു. 2009 മൂത്ത സഹോദരൻ ദുർഗ പെട്ടെന്ന് മരിച്ചതിനെ തുടർന്ന് പാർട്ടിയുടെ ഉന്നത നേതൃത്വത്തിലേക്ക് വരേണ്ടിവന്നു.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ, ഹേമന്തിെൻറ നേതൃത്വത്തിൽ ഝാർഖണ്ഡിലാണ് ആദ്യത്തെ ‘മഹാഗഡ്ബന്ധൻ’ ചർച്ചകൾ പൂർത്തിയാക്കിയത്. കോൺഗ്രസ്, ജെ.വി.എം-പി, ആർ.ജെ.ഡി കക്ഷികളെ അദ്ദേഹം ഒപ്പം നിർത്തി. പൊതുതെരഞ്ഞെടുപ്പിെൻറ പ്രചാരണകാലം സമരത്തിേൻറതുകൂടിയാക്കി.
ആദിവാസി അനുകൂല ഭൂനിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെയും പതിനായിരക്കണക്കിന് അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള പ്രക്ഷോഭത്തിന് അനുകൂലമായും നിലപാടെടുത്ത് പിന്തുണ നേടി.
കൽപനയാണ് ഭാര്യ. രണ്ട് ആൺകുട്ടികളുണ്ട്. ഇത്തവണ ഡുംക, ബർഹെത് മണ്ഡലങ്ങളിൽനിന്നാണ് ഹേമന്ദ് ജനവിധി തേടിയത്. രണ്ടിടത്തും ജയിച്ചു ഡുംകയിൽ സംസ്ഥാനമന്ത്രി ലോയിസ് മറാൻഡിയെയാണ് പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.