ബംഗളൂരു: കർണാടകയിൽ സർക്കാർ രൂപീകരണത്തിനുള്ള യുദ്ധം മുറുകുന്നു. ജെ.ഡി.എസ് വിളിച്ചു ചേർത്ത യോഗത്തിൽ എച്.ഡി കുമാര സ്വാമിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബി.ജെ.പി കർണാടകയിൽ കുതിരക്കച്ചവടം നടത്തുകയാണെന്ന് കുമാരസ്വാമി പറഞ്ഞു. നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാനാണ് ഇപ്പോൾ ബി.ജെ.പിയുടെ ശ്രമം. ഒരു ജെ.ഡി.എസ് എം.എൽ.എക്ക് 100 കോടി വീതം നൽകാമെന്നാണ് ബി.ജെ.പി വാഗ്ദാനം ചെയ്തത്. എവിടെനിന്നാണ് ഈ കള്ളപ്പണം വരുന്നത്. പാവപ്പെട്ട ജനങ്ങളെ സേവിക്കുകയാണ് ഇവർ ചെയ്യേണ്ടത്. ഇൻകംടാക്സ് ഉദ്യോഗസ്ഥരൊക്കെ എവിടെപ്പോയെന്നും കുമാരസ്വാമി ചോദിച്ചു.
ബി.ജെ.പിക്ക് അധികാരത്തോട് ആർത്തിയാണ്. കേന്ദ്ര അധികാരം ദുരുപയോഗപ്പെടുത്തി അധികാരം പിടിക്കാൻ ശ്രമിക്കുകയാണെ്. ജെ.ഡി.എസ്^കോൺഗ്രസ് സഖ്യത്തിന് 117 എം.എൽ.എമാരുടെ പിന്തുണയുണ്ട്. കർണാടകയെ വർഗീയമായി വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിനായി മതേതര വോട്ടുകൾ അവർ ഭിന്നിപ്പിച്ചു. അതിനാൽ തന്നെ ബി.ജെ.പിയുമായി സഖ്യത്തിൽ ഏർപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രണ്ട് ജെ.ഡി.എസ് എം.എൽ.എമാർ യോഗത്തിൽ നിന്ന് വിട്ടുനിന്നതായി റിപ്പോർട്ടുണ്ട്. കോൺഗ്രസ്^ജെ.ഡി.എസ് എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാനുള്ള തന്ത്രങ്ങളുമായി ബി.ജെ.പി മുന്നോട്ട് പോകുകയാണ്. ഇതിനായി റെഡ്ഢി സഹോദരൻമാരെയാണ് നേതൃത്വം നിയോഗിച്ചിരിക്കുന്നത്. ഇവർ ജെ.ഡി.എസ്, കോൺഗ്രസ് എം.എൽ.എമാരെ ബന്ധപ്പെട്ടതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.