ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച പുറത്തുവരുമ്പോൾ വീണ്ടും ജയിക്കാനായാൽ തുടർച്ചയായ ഏഴാം തവണയാണ് ബി.ജെ.പി അധികാരം പിടിക്കുക. പശ്ചിമ ബംഗാളിൽ മുമ്പ് സി.പി.എം സൃഷ്ടിച്ച ചരിത്രത്തിന് സമാനമാണത്. കോൺഗ്രസ് ദുർബലമായ സംസ്ഥാനത്ത് ആം ആദ്മി പാർട്ടി വാശിയേറിയ പോരാട്ടം നടത്തിയത് പ്രതിപക്ഷ വോട്ട് ഭിന്നിച്ച് തങ്ങളുടെ നില മെച്ചപ്പെടുത്താൻ വഴിയൊരുക്കുമെന്ന് ബി.ജെ.പി കരുതുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നതും ഈ സൂചനയാണ്.
പ്രധാനമന്ത്രിപദത്തിൽ നരേന്ദ്ര മോദിയുടെ മൂന്നാമൂഴം ഉറപ്പിക്കാൻ സഹായിക്കുന്ന ഫലമെന്ന നിലക്കും ഗുജറാത്ത് വോട്ടെണ്ണലിനെ ബി.ജെ.പി കാണുന്നു. ആപ്പിനാകട്ടെ, ഡൽഹി കോർപറേഷൻ വിജയത്തിനു പിന്നാലെ ഗുജറാത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഏതു നേട്ടവും പോരാട്ടവീര്യം വർധിപ്പിക്കുന്നതാകും. ബി.ജെ.പിയുടെയും ആപ്പിന്റെയും മെച്ചപ്പെട്ട പ്രകടനം കോൺഗ്രസിൽ നിരാശ പടർത്തുന്നതുമാകും.
അതേസമയം, ഗുജറാത്തിൽ വോട്ടു ചെയ്യാനെത്തിയവരുടെ എണ്ണത്തിൽ നാലു ശതമാനത്തിന്റെ കുറവ് സംഭവിച്ചത് ബി.ജെ.പിയിൽ വലിയ ചർച്ചയായിട്ടുണ്ട്. 64.33 ശതമാനമായിരുന്നു ഇത്തവണ പോളിങ്. 30ൽപരം തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്ത് നരേന്ദ്ര മോദി നേരിട്ടു പ്രചാരണം നയിച്ചപ്പോൾതന്നെയാണിത്. ബി.ജെ.പിയുടെ അവകാശവാദങ്ങൾക്കപ്പുറം, വോട്ടർമാർക്കുണ്ടായ വിരക്തി ബി.ജെ.പിക്കുള്ള ദുഃസൂചനയാണെന്ന് വിവിധ പാർട്ടികൾ വിലയിരുത്തുന്നുണ്ട്.
2017ലെ തെരഞ്ഞെടുപ്പിൽ 182ൽ 99 സീറ്റാണ് ബി.ജെ.പി നേടിയത്. കോൺഗ്രസ് 77 സീറ്റ് പിടിച്ചു. ബി.ടി.പിക്ക് രണ്ട്, എൻ.സി.പിക്ക് ഒന്ന്, സ്വതന്ത്രർ മൂന്ന് എന്നിങ്ങനെയും സീറ്റ് നേടി.
എന്നാൽ, ഇത്തവണ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ബി.ജെ.പിയുടെ സീറ്റുനില 110ൽ എത്തി. എം.എൽ.എമാർ മറുകണ്ടം ചാടിയതു വഴി കോൺഗ്രസ് 60 സീറ്റിലേക്കു ചുരുങ്ങി.
1985നുശേഷം കോൺഗ്രസിനോ ബി.ജെ.പിക്കോ തുടർച്ചയായി രണ്ടു തവണ ഭരിക്കാൻ അവസരം നൽകാത്ത ചരിത്രമാണ് ഹിമാചൽപ്രദേശിന്റേത്. ഭരണം ബി.ജെ.പിയിൽനിന്ന് തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസ് നേരിടുന്ന വിശ്വാസത്തകർച്ച വലുതായിരിക്കും. ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പിൽ 19ൽനിന്ന് ഒമ്പതു സീറ്റിലേക്ക് കോൺഗ്രസ് ചുരുങ്ങിയിരിക്കുകയുമാണ്.
ഭരണവിരുദ്ധ വികാരം മുതലാക്കാൻ എത്രത്തോളം കഴിയുമെന്ന സംശയം കോൺഗ്രസിനുള്ളിൽതന്നെ നിലനിൽക്കുന്നു. 2017ൽ ബി.ജെ.പിക്ക് 44ഉം കോൺഗ്രസിന് 21ഉം സീറ്റാണ് ഹിമാചലിൽ ലഭിച്ചത്.
ഒരു സീറ്റ് സി.പി.എമ്മിനും രണ്ടു സീറ്റ് സ്വതന്ത്രർക്കും കിട്ടി. ബി.ജെ.പിയിലും കോൺഗ്രസിലും ഇത്തവണ റെബൽ ശല്യം രൂക്ഷമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.