ന്യൂഡൽഹി: ഗുജറാത്തിൽ മിന്നും വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഏഴാം തവണയും ബി.ജെ.പിയുടെ ഗുജറാത്ത് ഭരണത്തിന് സത്യപ്രതിജ്ഞയോടെ തുടക്കമാകും. 25 കാബിനറ്റ് മന്ത്രിമാരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി ഗുജറാത്തിൽ വൻ വിജയം നേടിയിരുന്നു. സംസ്ഥാനത്തെ 182 സീറ്റുകളിൽ 156 എണ്ണവും 53 ശതമാനം വോട്ട് വിഹിതവും പാർട്ടി നേടി.
ഗാന്ധിനഗറിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി, മറ്റ് കേന്ദ്ര മന്ത്രിമാർ എന്നിവർ പങ്കെടുക്കും. 200 സന്യാസികളും ചടങ്ങിൽ പങ്കെടുക്കും. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സഖ്യകക്ഷികളും പങ്കെടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസമിലെ ഹിമന്ത ബിശ്വ ശർമ, ഹരിയാനയുടെ മനോഹർ ലാൽ ഖട്ടർ, മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാൻ, കർണാടകയിലെ ബസവരാജ് ബൊമ്മൈ, ഉത്തരാഖണ്ഡിലെ പുഷ്‌കർ സിങ് ധാമി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ പങ്കെടുക്കും.
ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, മുതിർന്ന നേതാവ് ബി.എൽ സന്തോഷ്, ഗുജറാത്തിൽ പ്രചാരണത്തിനെത്തിയ എം.പിമാർ എന്നിവരും പങ്കെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. വിശദമായ ഒരുക്കങ്ങൾ നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന ഗാന്ധിനഗറിലെ ഹെലിപാഡിൽ മൂന്ന് വലിയ സ്റ്റേജുകളുണ്ടാകും. ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട സംസ്ഥാനത്തെ 200 സന്യാസിമാരെ വേദിയുടെ ഇടതുവശത്ത് ഇരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.