ഡൽഹിയും മുംബൈയും ബഹുദൂരം പിന്നിൽ; ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ലോകം അടക്കിവാഴുന്ന ആ 'നഗരം'
ബംഗളൂരു: രാജ്യത്തെ സ്റ്റാർട്ടപ്പ് ഭൂപടത്തിൽ തങ്ങൾക്ക് വെല്ലുവിളികളില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ബംഗളൂരു. 2026-ന്റെ തുടക്കത്തിൽ പുറത്തുവന്ന നിക്ഷേപ കണക്കുകളിൽ ഡൽഹിയെയും മുംബൈയെയും ബഹുദൂരം പിന്നിലാക്കിയാണ് കർണാടക തലസ്ഥാനത്തിന്റെ കുതിപ്പ്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മാത്രം 89 ഡീലുകളിലായി 823 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ബംഗളൂരുവിലെ സ്റ്റാർട്ടപ്പുകൾ സ്വന്തമാക്കിയത്.
ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെയാണ് നിക്ഷേപത്തിന്റെ ഒഴുക്കിലും ഡീലുകളുടെ എണ്ണത്തിലും ബംഗളൂരു കൈവരിച്ച ഈ വൻ നേട്ടം എക്സിലൂടെ പങ്കുവെച്ചത്. ഇതേ കാലയളവിൽ ഡൽഹി എൻ.സി.ആർ 74 ഡീലുകളിലായി 538 ദശലക്ഷം ഡോളറും മുംബൈ 34 ഡീലുകളിലായി 402 ദശലക്ഷം ഡോളറുമാണ് സമാഹരിച്ചത്. നിക്ഷേപ കണക്കുകളിലെ ഈ വലിയ വ്യത്യാസം ബംഗളൂരുവിന്റെ ആധിപത്യം വ്യക്തമാക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ വളർച്ചയിൽ ഹൃദയമിടിപ്പായി ബംഗളൂരു തുടരുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതികരിച്ചു. യു.എസ്, യൂറോപ്പ്, ചൈന എന്നിവയ്ക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഹബ്ബായി ബംഗളൂരു മാറിയെന്ന് പ്രിയങ്ക് ഖാർഗെ കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ യൂണികോൺ സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് ഈ നഗരം.
ട്രാക്സൺ റിപ്പോർട്ട് പ്രകാരം രാജ്യത്തെ സ്റ്റാർട്ടപ്പ് ഏറ്റെടുക്കലുകളുടെ കാര്യത്തിലും ബംഗളൂരു തന്നെയാണ് മുന്നിൽ. രാജ്യത്തെ മൊത്തം സ്റ്റാർട്ടപ്പ് നിക്ഷേപത്തിന്റെ 33 ശതമാനവും (3.9 ബില്യൺ ഡോളർ) ബംഗളൂരുവിൽ മാത്രമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 21 ശതമാനം നിക്ഷേപവുമായി മുംബൈയാണ് തൊട്ടുപിന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.