തിരുവനന്തപുരം: തൊഴിലാളികളെയും തൊഴിലാളി പ്രസ്ഥാനങ്ങളെയും വിവിധ മേഖലകളിലെ ജീവനക്കാരുടെ സംഭാവനകളെ ആദരിക്കുന്നതിനായി മേയ് ഒന്നിന് അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിക്കുന്നു. ചരിത്രപരമായും സാമൂഹികമായും ഏറെ പ്രാധാന്യമുള്ള ഈ ദിനത്തിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി നൽകുന്നത് അതത് സംസ്ഥാനങ്ങളുടെ തീരുമാനത്തിന് വിധേയമാണ്. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗോവ, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലാണ് സാധാരണയായി മേയ് ഒന്നിന് ഔദ്യോഗിക അവധി നൽകുന്നത്. ഈ പ്രദേശങ്ങളിൽ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, സ്കൂളുകൾ, ചില സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞുകിടക്കും. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ സാധാരണ നിലയിൽ പ്രവർത്തനങ്ങൾ തുടർന്നേക്കാം.
അവധി ബാധകമായ സംസ്ഥാനങ്ങളിലെ സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കും. സ്വകാര്യ സ്ഥാപനങ്ങളുടെ കാര്യത്തിൽ അതത് മാനേജ്‌മെന്റുകളുടെ തീരുമാനം വ്യത്യസ്തമായിരിക്കും. സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് അവധിയാണെങ്കിലും കേന്ദ്ര സർക്കാർ ഓഫീസുകൾ പ്രാദേശിക വിജ്ഞാപനത്തിന് അനുസരിച്ചായിരിക്കും പ്രവർത്തിക്കുക. എന്നാൽ ഈ വർഷം മേയ് ഒന്ന് മിക്ക സർക്കാർ ഓഫീസുകളും അടഞ്ഞുകിടക്കും. റിസർവ് ബാങ്കിന്റെ പ്രാദേശിക അവധി പട്ടികയിൽ ഉൾപ്പെട്ട സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും. ബ്രാഞ്ച് സന്ദർശനം, ചെക്ക് ക്ലിയറൻസ് തുടങ്ങിയവയ്ക്കായി പോകുന്നവർ പ്രാദേശിക അവധി പട്ടിക പരിശോധിക്കുന്നത് ഉചിതമായിരിക്കും. എന്നാൽ ഓൺലൈൻ ബാങ്കിങ്, യു.പി.ഐ, എ.ടി.എം, മൊബൈൽ ബാങ്കിങ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകും. ബിൽ പേയ്മെന്റുകൾ, റീചാർജ്, ഫണ്ട് ട്രാൻസ്ഫർ, ബുക്കിങുകൾ എന്നിവ സാധാരണ പോലെ നടത്താം.
മഹാരാഷ്ട്ര ദിനം പ്രമാണിച്ചാണ് നാളെ ഓഹരി വിപണിക്ക് അവധി നൽകിയിരിക്കുന്നത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ പ്രവർത്തിക്കില്ല. ഇക്വിറ്റി, കറൻസി, കമ്മോഡിറ്റി വിഭാഗങ്ങളിൽ ഇടപാടുകൾ ഉണ്ടാകില്ല. അതേസമയം, മാളുകൾ, സിനിമാ തിയേറ്ററുകൾ, റെസ്റ്റോറന്റുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ തുറന്നു പ്രവർത്തിക്കും. ബസ്, ട്രെയിൻ, മെട്രോ, ടാക്സികൾ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളും സാധാരണ നിലയിൽ സർവീസ് നടത്തും. ആശുപത്രികൾ, മരുന്നുകടകൾ തുടങ്ങിയ അവശ്യ സേവനങ്ങളും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.