ന്യൂഡൽഹി: ഗുജറാത്തിലെ നവ്സാരി ജില്ലയിൽ ശനിയാഴ്ച പുലർച്ചെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് എസ്.യു.വിയുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റു. സൂറത്തിലെ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവം കഴിഞ്ഞ മടങ്ങുന്ന ആളുകളായിരുന്നു ബസിലുണ്ടായിരുന്നത്.
നവസരായ് ദേശീയ പാതയിൽ ടൊയോട്ട ഫോർച്യൂണർ കാറിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ബസ് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കാറിലെ ഒമ്പത് യാത്രക്കാരും മരിച്ചു. ബസിലുള്ള 28 പേർക്ക് പരിക്കേറ്റു. അപകടം നടന്നത് വെസ്മ ഗ്രാമത്തിലാണ്. സൂറത്തിൽ നിന്ന് വാൽസാദിലേക്ക് പോകുന്ന ബസിന് എതിർവശത്തു നിന്നാണ് എസ്.യു.വി വന്നതെന്ന് നവ്സാരി പൊലീസ് സൂപ്രണ്ട് ഋഷികേശ് ഉപാധ്യായ് പറഞ്ഞു.
എസ്.യു.വിയിൽ സഞ്ചരിച്ചിരുന്നവർ അങ്കലേശ്വർ സ്വദേശികളാണ്. അപകടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.