ഗുവാഹതി: അസമിൽ വീണ്ടും സംഘർഷം രൂക്ഷം. ഇന്ന് വൈകീട്ട് ഗോത്രവർഗക്കാരും കുടിയേറ്റകാരും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 58 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, കർബി ആംഗ്ലോങ്, വെസ്റ്റ് കർബി ആംഗ്ലോങ് ജില്ലകളിലെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായും വിച്ഛേദിച്ചു. ഈ പ്രദേശം ഗോത്രവർഗ വിഭാഗങ്ങൾക്ക് സ്വയംഭരണ അവകാശമുള്ള പ്രത്യേക മേഖലയാണ്. പ്രദേശത്തേക്ക് കുടിയേറിയ ഇതര വിഭാഗക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.
ഗോത്രവർഗ അവകാശ സംരക്ഷകർ ഇന്ന് നടത്തിയ പ്രതിഷേധമാണ് ഏറ്റുമുട്ടലിലേക്ക് വഴിമാറിയത്. ഇവിടെ താമസിക്കുന്ന നേപ്പാളി, ബിഹാർ കുടുംബങ്ങളെ നിർബന്ധിതമായി ഒഴിപ്പിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഇരുവരും തമ്മിൽ സംഘർഷം രൂക്ഷമാണ്.
കഴിഞ്ഞ രണ്ടാഴ്ചയായി പശ്ചിമ കര്‍ബി ആംഗ്‌ളോങിൽ ഒമ്പത് പേർ നിരാഹാര സമരം നടത്തിവരുകയാണ്. കര്‍ബി ഗോത്രവിഭാഗക്കാരുടെ ദീർഘകാല ആവശ്യമായ മേച്ചിൽപ്പുറങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനായിരുന്നു സമരം. ഡിസംബർ 22ന്, ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് സമരക്കാരെ ബലമായി ആശുപത്രിലേക്ക് മാറ്റിയതാണ് സംഘർഷത്തിലേക്ക് വഴിതെളിച്ചത്. സമരക്കാർ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് സമരം അക്രമാസക്തമാവുകയായിരുന്നു. ഖെറോണിക്ക് സമീപമുള്ള പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടാവുകയും പ്രദേശവാസികളായ ബിഹാരി, നേപ്പാളി സമുദായക്കാർ ആക്രമിക്കപ്പെടുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സി.ആർ.പി.എഫ്, കമാൻഡോകൾ ഉൾപ്പെടെയുള്ള അധിക സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
2024ൽ സമാനമായ ആവശ്യമുന്നയിച്ച് നടന്ന പ്രതിഷേധത്തിൽ ബി.ജെ.പി നേതാവ് പ്രശ്നം പരിഹരിക്കാമെന്നും കൈയേറ്റങ്ങൾ ഒഴിപ്പിക്കാമെന്നും ജനങ്ങൾക്ക് വാക്ക് നൽകിയിരുന്നു. ഇത് പാലിക്കപ്പെടാത്തതിനെ തുടർന്നാണ് പ്രതിഷേധക്കാർ കൗൺസിൽ മേധാവിയുടെ വീട് ഇന്നലെ അഗ്നിക്കിരയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.