ന്യൂഡൽഹി: കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ശ്രമം ആരംഭിച്ചതായി കേന്ദ്രവിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ. പരിശോധനക്കുള്ള ഡോക്ടർമാരുടെ സംഘം ഇന്ന് ഇറാനിലെ ഖ്വാമിലെത്തും. ഇന്ത്യൻ പൗരൻമാരെ തിരിച്ച് കൊണ്ടുവരുന്നത് സംബന്ധിച്ച് ഇറാൻ അതികൃതരുമായി ചർച്ച നടക്കുന്നുണ്ടെന്നും ജയ്ശങ്കർ ട്വിറ്ററിലൂടെ അറിയിച്ചു.
പൂണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഡോക്ടറും ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിലിൽ നിന്നുള്ള നാലു ഡോക്ടർമാരും അടങ്ങുന്ന സംഘം ബുധനാഴ്ചയാണ് ഇറാനിലേക്ക് തിരിച്ചത്. ഇറാൻ അധികൃതരുടെ അനുമതിയോടെ വൈറസ് പരിശോധനക്കുള്ള ലബോറട്ടറി ഒരുക്കാനായാണ് സംഘം ഖ്വാമിലേക്ക് തിരിച്ചത്.
ഇറാനിലുള്ള വിദ്യാർഥികളുടെയും തീർത്ഥാടകരുടെയും കുടുംബാംഗങ്ങളുടെ ആശങ്ക മുൻനിർത്തി മന്ത്രിമാരുടെ സംഘം നിരന്തരം അവിടത്തെ സാഹചര്യം വിലയിരുത്തുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം എത്തിയതായും ഇന്ന് വൈകിട്ടോടെ ഖ്വാമിൽ ക്ലിനിക് തുടങ്ങുമെന്നും ജയ്ശങ്കർ അറിയിച്ചു.
നിലവിൽ 1200 ഓളം ഇന്ത്യക്കാരാണ് ഇറാനിലുള്ളത്. ഇതിൽ കൂടുതലും വിദ്യാർഥികളും തീർത്ഥാടകരുമാണ്. തെഹ്റാനിലും ഖ്വാമിലും കുടുങ്ങികിടക്കുന്നവർ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.