നേതാജി സുഭാഷ് ചന്ദ്രബോസ്
ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ഭൗതികാവശിഷ്ടം ഇന്ത്യയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. നേതാജിയുടെ ഇളംതലമുറയിലെ അനന്തരവൻ ആഷിഷ് റേ ആണ് ഹരജിക്കാരൻ. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങുന്ന ബെഞ്ച് വിമുഖത കാട്ടിയതോടെ ഹരജി പിൻവലിക്കുകയാണെന്നും നേതാജിയുടെ മകൾ പുതിയ ഹരജി സമർപ്പിക്കുമെന്നും ഹരജിക്കാരനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‌വി അറിയിച്ചു.
സമാനമായ പല ഹരജികൾ കോടതിക്ക് മുമ്പാകെ വന്നതാണെന്നും എല്ലാം തള്ളിയതാണെന്നും ഓർമിപ്പിച്ച ചീഫ് ജസ്റ്റിസ് ഇതേ ആവശ്യത്തിന് എത്രതവണ ഹരജിയുമായി വരുമെന്ന് ആരാഞ്ഞു. നേതാജിയുടെ ചിതാഭസ്‍മം എവിടെയാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ, ഇന്ത്യയിലെ രാഷ്‍ട്രത്തലവന്മാർ ജപ്പാനിലെ രെങ്കോജി ക്ഷേത്രത്തിൽ എത്തി പ്രണാമം അർപ്പിക്കാറുണ്ടെന്നും അവിടെയാണ് ചിതാഭസ്‍മം സൂക്ഷിച്ചിരിക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. ഹരജിയെ പിന്തുണക്കുന്ന എത്ര കുടുംബാംഗങ്ങളുണ്ടെന്ന ചോദ്യത്തിന് നേതാജിയുടെ ഏക മകളാണ് ഏക അവകാശിയെന്നും അവർ ഹരജിയെ പിന്തുണക്കുന്നുണ്ടെന്നുമായിരുന്നു മറുപടി. എന്നാൽ, അവരാണ് ഹരജി സമർപ്പിക്കേണ്ടതെന്ന് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.