ഗ്യാനേഷ് കുമാർ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ (CEC) ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' (INDIA) മുന്നണി പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിനായി 193 എം.പിമാർ ഒപ്പുവെച്ച പ്രത്യേക നോട്ടീസ് പ്രതിപക്ഷം തയ്യാറാക്കി. ലോക്സഭയിലെ 130 എം.പിമാരും രാജ്യസഭയിലെ 63 എം.പിമാരും ഇതിൽ ഒപ്പുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ചയോടെ പാർലമെന്റിന്റെ ഏതെങ്കിലും ഒരു സഭയിൽ നോട്ടീസ് സമർപ്പിക്കാനാണ് സാധ്യത.
ചട്ടപ്രകാരം ലോക്സഭയിൽ കുറഞ്ഞത് 100 എം.പിമാരും രാജ്യസഭയിൽ 50 എം.പിമാരും നോട്ടീസിൽ ഒപ്പുവെക്കണം. ഈ നിബന്ധനകൾ ഇതിനകം പാലിച്ചുകഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇത്തരമൊരു നോട്ടീസ് പാർലമെന്റിൽ എത്തുന്നത്.
ഔദ്യോഗിക പദവിയിലെ പക്ഷപാതപരമായ പെരുമാറ്റം, തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ അന്വേഷിക്കുന്നതിലെ തടസ്സം, വോട്ടർമാരെ ഒഴിവാക്കൽ തുടങ്ങിയ ഏഴ് പ്രധാന ആരോപണങ്ങളാണ് കമീഷണർക്കെതിരെ പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യ മുന്നണിയിലെ എല്ലാ കക്ഷികളും ഔദ്യോഗികമായി മുന്നണിയുടെ ഭാഗമല്ലാത്ത ആം ആദ്മി പാർട്ടിയും (AAP) ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച് നോട്ടീസിൽ ഒപ്പുവെച്ചിട്ടുണ്ട്.
തുടർച്ചയായി നടക്കുന്ന 'സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ' (എസ്.ഐ.ആർ) എന്ന വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ ഭരണകക്ഷിയായ ബി.ജെ.പിയെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്രത്യേകിച്ചും പശ്ചിമ ബംഗാളിൽ യഥാർഥ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനർജി നേരത്തെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രതിപക്ഷം ഇത്തരമൊരു നീക്കവുമായി രംഗത്തെത്തിയത്. സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിന് സമാനമായ നടപടിക്രമങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും ഇംപീച്ച്‌മെന്റ് ചെയ്യാൻ എടുക്കുന്ന നടപടികൾ. ഇരുസഭകളിലും പ്രമേയം അവതരിപ്പിച്ച് പ്രത്യേക ഭൂരിപക്ഷത്തോടെ പാസാക്കിയാൽ മാത്രമേ ഇതിന് സാധ്യമാകൂ. ഭരണപക്ഷത്തിന് ഇരുസഭകളിലും വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ, ഈ നീക്കം പ്രതീകാത്മക പ്രതിഷേധമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.