ജഗദാംബിക പാൽ, രാഹുൽ ഗാന്ധി

ഉപധനാഭ്യർഥന ചർച്ചയിലും കൊമ്പുകോർക്കൽ

ന്യൂഡൽഹി: സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയ ചർച്ചക്ക് പിന്നാലെ ലോക്സഭയിൽ ഉപധനാഭ്യർഥന ചർച്ചയിലും കൊമ്പുകോർത്ത് ഭരണ, പ്രതിപക്ഷം. ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച പ്രതിപക്ഷം രാജ്യം നേരിടുന്ന എൽ.പി.ജി പ്രതിസന്ധിയും രാജ്യത്തിന്റെ പരമാധികാരത്തിൽ അമേരിക്കയുടെ ഇടപെടലും ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. വ്യാഴാഴ്ച ഉച്ചക്കുശേഷം ചർച്ചക്ക് തുടക്കമിട്ട് ബി.ജെ.പി അംഗം ജഗദാംബിക പാൽ സംസാരിച്ചപ്പോൾ സർക്കാർ ഗ്യാസ് സബ്സിഡി നൽകുന്നതടക്കമുള്ള വിഷയം ഉന്നയിച്ചതോടെ എൽ.പി.ജി പ്രതിസന്ധി ഉയർത്തി തൃണമൂൽ കോൺഗ്രസ് വനിത അംഗങ്ങൾ പാത്രങ്ങളുമായി നടുത്തളത്തിനടുത്തേക്ക് വരുകയുണ്ടായി. ഇതു ചോദ്യം ചെയ്ത ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റതോടെ മന്ത്രിമാർ ഇടപെട്ട് ഭരണപക്ഷത്തെ പിന്തിരിപ്പിച്ചു.

തുടർന്ന് സംസാരിച്ച ഷാഫി പറമ്പിൽ, എൽ.പി.ജി പ്രതിസന്ധിമൂലം ഡൽഹി ഹൈകോടതി കാന്റീൻ അടച്ചതുമുതൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി. ഗൾഫിൽ ആയിരങ്ങൾ കുടുങ്ങിക്കിടന്നിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതോടെ ചർച്ച വഴിമാറുന്നുവെന്നും ഇതിനെതിരെ സ്പീക്കറുടെ റൂളുണ്ടെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ എഴുന്നേറ്റതോടെ പ്രതിപക്ഷം ചോദ്യം ചെയ്തു രംഗത്തുവന്നു. നിഷികാന്ത് ദുബെ സഭയിൽ ഉപയോഗിക്കുന്ന വാക്കുകൾക്കും വിഷയങ്ങൾക്കും യാതൊരു നിയന്ത്രണവും ഇല്ലെന്നും പ്രതിപക്ഷത്തിന് മാത്രമാണ് ഇതെല്ലാം ബാധകമെന്നും ഷാഫി പറമ്പിലും തിരിച്ചടിച്ചു. കേരളത്തിന് എംയിസ് നൽകാത്തത് ഹൈകോടതി ചോദ്യം ചെയ്തതടക്കമുള്ള വിഷയങ്ങളും എം.പി പ്രസംഗത്തിൽ ഉന്നയിച്ചു.

പശ്ചിമേഷ്യയിലെ യുദ്ധം മൂലമുണ്ടായ ആഗോള പ്രതിസന്ധി, അമേരിക്കയുമായുള്ള വ്യാപാര കരാർ തുടങ്ങിയവ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് ചർച്ച ചെയ്യണമെന്ന് സുപ്രിയ സുലെ ആവശ്യപ്പെട്ടു. അമേരിക്കയുടെ ഇടപെടലും ഗൾഫ് പ്രതിസന്ധിയും ഉയർത്തി സി.പി.എം അംഗം അമ്ര റാമും സർക്കാറിനെതിരെ കടന്നാക്രമിച്ചു. ചർച്ചയിൽ സംസ്ഥാന വിഷയങ്ങൾ ഉന്നയിച്ചതിന് ധനമന്ത്രി നിർമല സീതാരാമൻ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ രംഗത്തുവന്നു.

Tags:    
News Summary - Clash Between Opposition and Cabinet at Loksabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.