കൽക്കത്ത: മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന മമത ബാനർജിയുടെ വെല്ലുവിളിക്കിടെ, പശ്ചിമ ബംഗാൾ നിയമസഭ പിരിച്ചുവിട്ട് ഗവർണർ ആർ.എൻ. രവി.
നിലവിലെ സഭയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഗവർണർ സഭ പിരിച്ചുവിട്ടുകൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. നടപടി ഇന്നു മുതൽ പ്രാബല്യത്തിൽ വരും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അട്ടിമറി ജയം നേടിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ ജയിച്ചത് തൃണമൂൽ കോൺഗ്രസാണെന്നും ബി.ജെ.പി ജനവിധി കൊള്ളയടിച്ചതാണെന്നും ആരോപിച്ചാണ് മമത രാജിവെക്കാൻ വിസമ്മതിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ 174-ാം അനുച്ഛേദം പ്രകാരം തനിക്ക് ലഭിച്ചിട്ടുള്ള അധികാരം ഉപയോഗിച്ച് പശ്ചിമ ബംഗാൾ നിയമസഭ പിരിച്ചുവിടുന്നു എന്ന ഒറ്റവരി ഉത്തരവാണ് ഗവർണർ പുറത്തിറക്കിയത്.
തെരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ ക്രമക്കേട് നടന്നതായും ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും ഗൂഢാലോചന നടത്തിയെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തന്നെ മമത ആരോപിച്ചിരുന്നു. ‘ഞാൻ പരാജയപ്പെട്ടിട്ടില്ല, അതുകൊണ്ട് തന്നെ രാജ്ഭവനിലേക്ക് പോകില്ല. രാജിക്കത്ത് നൽകില്ല’ -മമത കൊൽക്കത്തയിൽ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പാർട്ടി കോടതിയിൽ ചോദ്യം ചെയ്യും. രാഷ്ടീയ പോരാട്ടം തുടരും. രാജിവെക്കുന്ന പ്രശ്നമില്ല, പാർട്ടി പരാജയപ്പെട്ടത് ജനവിധി കൊണ്ടല്ലെന്നും ഗൂഢാലോചനയിലൂടെയാണെന്നും മമത പറഞ്ഞു.
294ൽ തെരഞ്ഞെടുപ്പ് നടന്ന 293 മണ്ഡലങ്ങളിൽ തൃണമൂൽ വിജയം 80ലൊതുങ്ങി. ഭവാനിപൂരിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി സുവേന്ദു അധികാരിയോട് 15105 വോട്ടിന് മമത ബാനർജി പരാജയപ്പെട്ടു. കഴിഞ്ഞതവണ 215 സീറ്റായിരുന്നു തൃണമൂലിന്; 77 സീറ്റുണ്ടായിരുന്ന ബി.ജെ.പി 207 സീറ്റോടെ ഭരണം ഉറപ്പിക്കുകയും ചെയ്തു. കോൺഗ്രസ് രണ്ടും സി.പി.എം ഒരു സീറ്റും നേടി. തൃണമൂലിൽനിന്ന് പുറത്താക്കിയ ഹുമയൂൺ കബീർ സ്ഥാപിച്ച ആം ജനത ഉൻന്യായൻ പാർട്ടി ടിക്കറ്റിൽ അദ്ദേഹം രണ്ടിടത്ത് വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.