ന്യൂഡൽഹി: അമൂല്യങ്ങളായ രത്നങ്ങൾ പതിച്ച പിപ്രഹ്വ എന്നറിയപ്പെടുന്ന ബുദ്ധന്റെ തിരുശേഷിപ്പ് 127 വർഷങ്ങൾക്കുശേഷം ഇന്ത്യയിലേക്കെത്തിച്ചു. ഹോങ്കോങ്ങിൽ ലേലത്തിനു വെച്ച വിശുദ്ധ പേടകം എതാണ്ട് 870 കോടി രൂപക്ക് വാങ്ങി ഗോദറെജ് വ്യവസായ ശൃംഖലയുടെ ഉടമ പിറേജ്ഷാ ഗോദ്റെജ് ആണ് സ്വന്തമാക്കിയത്. ലേലത്തിന്റെ യഥാർത്ഥ തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഏകദേശം പത്തുകോടി ഡോളർ എന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഗവൺമെന്റ്-സ്വാകര്യ പകാളിത്തമുള്ള മാതൃകാപരമായ സംവിധാനമാണിതെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് പറയുന്നു. തിരുശേഷിപ്പ് മൂന്നു മാസം നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുമെന്ന് ഗോദ്റെജ് സമ്മതിച്ചിട്ടുണ്ട്.
127 വർഷത്തിനുശേഷം ബുദ്ധന്റെ തിരുശേഷിപ്പ് ഇന്ത്യയിലേക്കെത്തുന്നതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. നമ്മുടെ മഹത്തായ ചരിത്ര പാരമ്പര്യത്തിന്റെ ശേഷിപ്പുകൾ സംരക്ഷിക്കുന്നതിലുള്ള നമ്മുടെ അർപ്പണബോധമാണ് വെളിവാക്കപ്പെടുന്നതെന്നും നരേന്ദ്രമോദി കുറിച്ചു.
ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിക്കടുത്ത് നേപ്പാൾ അതിർത്തിയായ ഉത്തർപ്രദേശിലെ പിപ്രഹ്വയിലെ ബുദ്ധസ്തൂപത്തിൽ നടത്തിയ ഉദ്ഘനനത്തിൽ നിന്നാണ് അമൂല്യമായ ഈ തിരുശേഷിപ്പ് ലഭിക്കുന്നത്. ബുദ്ധനുമായി ബന്ധപ്പെട്ട് മതപരമായും സാംസ്കാരികമായും അതീവ പ്രാധാന്യമുള്ളതാണ് ഈ തിരുശേഷിപ്പുകൾ.
ബുദ്ധന്റേതാണെന്ന് വിശ്വസിക്കപ്പെടുന്ന അസ്ഥി ഉള്ളടക്കം ചെയ്ത വിലപിടിപ്പുള്ള പേടകം അനേകം അമൂല്യമായ രത്നങ്ങൾ പതിച്ചതാണ്. ഇതോടൊപ്പം ലഭിച്ച പല ശേഷിപ്പുകളും 1898 മുതൽ കൊൽക്കത്തയിലെ ഇന്ത്യൻ മ്യുസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതും പുതിയ ശേഷിപ്പിനൊപ്പം നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.
അന്ന് ഉദ്ഘനനം നടത്തിയ ബ്രിട്ടീഷ് ഗവേഷകനായ വില്യം ക്ലാക്സ്റ്റൺ പെപ്പെ തന്റെ സ്വകാര്യ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ അമൂല്യ ശേഖരം. അദ്ദേഹത്തിന്റെ ചെറുമകൻ ഇത് ഹോങ്കോങ്ങിൽ ലേലത്തിന് വെക്കുകയായിരുന്നു ഇത്.
മേയ് ഏഴിന് നിശ്ചയിച്ചിരുന്ന ലേലം ഇന്ത്യൻ സാംസ്കാരിക മന്ത്രാലയം നോട്ടീസ് അയച്ചതോടെ നിർത്തിവെച്ചു. ലേലം നടത്താതെ ഇത് ഇന്ത്യക്ക് നൽകണമെന്ന് ഓക്ഷൻ ഹൗസിനോട് ഇന്ത്യ അഭ്യർഥിച്ചിരുന്നു. പല ബുദ്ധിസ്റ്റ് സംഘടനകളും ഈ ആവശ്യം ഉന്നയിച്ചു. എന്നാൽ അവർ തയ്യാറായില്ല. കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് യു.കെ സാംസ്കാരിക സെക്രട്ടറിയെ ബന്ധപ്പെട്ടെങ്കിലും അവർ നിസഹായത അറിയിച്ചതോടെ ഗോദ്റെജ് രംഗത്തുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.