18 വർഷത്തിനുശേഷം വീണ്ടും അമ്മക്കരികെ; പാകിസ്താനിൽനിന്ന് തിരിച്ചെത്തിയ ഗീത കുടുംബത്തെ കണ്ടെത്തി
ന്യൂഡൽഹി: 12ാം വയസിൽ ട്രെയിനിൽ പാകിസ്താനിലെത്തി പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച ഗീത കുടുംബത്തെ കണ്ടെത്തി. 13 വർഷത്തോളം പാകിസ്താനിൽ കഴിഞ്ഞ ഗീതയെ 2015ലാണ് കേന്ദ്രമന്ത്രി സുഷമ സ്വരാജ് മുൻകൈയെടുത്ത് ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നത്. ബധിരയും മൂകയുമായ ഗീതയുടെ കുടുംബത്തെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു പിന്നീട് അധികൃതരും.
അഞ്ചുവർഷത്തിനുശേഷം ഗീത മഹാരാഷ്ട്രയിൽനിന്ന് കുടുംബത്തെ കണ്ടെത്തിയ വിവരം പാകിസ്താനിൽ ഗീതയെ സംരക്ഷിച്ചുപോന്നിരുന്ന ഈധി ട്രസ്റ്റാണ് അറിയിച്ചത്.
ഗീത ട്രെയിനിൽ കറാച്ചിയിലാണെത്തിയത്. ഗീതയെ പിന്നീട് ഈധി ഫൗണ്ടേഷൻ ഏറ്റെടുത്തു. അവൾക്ക് അവർ ഫാത്തിമ എന്ന പേരും നൽകി. പിന്നീട് പെൺകുട്ടി ഹിന്ദുവാണെന്ന് മനസിലാക്കിയതോടെ ഗീത എന്ന് പേരുമാറ്റുകയായിരുന്നു.
മാതാവിനെ കണ്ടെത്തിയ വിവരം ഫൗണ്ടേഷന്‍റെ സ്ഥാപകരിലൊരാളായ ബിൽക്കീസ് ഈധിയോട് ഗീത തന്നെ അറിയിക്കുകയായിരുന്നു. ഗീതയുടെ ശരിയായ പേര് രാധ വാഘ്മറെ എന്നാണെന്നും മഹാരാഷ്ട്രയിലെ നയിഗാെവാൻ ഗ്രാമവാസിയാണെന്നും അവിടെവച്ച് അമ്മയെ കണ്ടെത്തിയെന്നും ഫൗേണ്ടഷൻ അറിയിച്ചു.
ഗീതയുടെ പിതാവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയി. പിന്നീട് അമ്മ മീന പുനർവിവാഹം കഴിച്ചു. മാതാവിനെ കണ്ടെത്തിയതോടെ വളരെയധികം സന്തോഷത്തിലാണ് ഗീതയെന്നും ഫൗണ്ടേഷൻ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.