ന്യൂഡൽഹി: ഇറാനെതിരായ യു.എസ് ഉപരോധങ്ങൾ ലംഘിച്ചതിന് ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരെ യു.എസ് നീതിന്യായ വകുപ്പ് പുതിയ അന്വേഷണം പ്രഖ്യാപിച്ചതായി റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേണലാണ് ഈ വിവരം പുറത്തുവിട്ടത്. ഇറാനുമായുള്ള വ്യാപാര ബന്ധത്തിൽ അദാനി ഗ്രൂപ്പിന്റെ ഏതെങ്കിലും കമ്പനികൾ ഉപരോധ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്നതിലാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്.
വൈദ്യുതി വിതരണ കരാറുകൾ നേടിയെടുക്കാൻ കൈക്കൂലി നൽകിയെന്നും ധനസമാഹരണത്തിനിടെ യു.എസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നുമുള്ള ആരോപണങ്ങളിൽ അദാനിയും അനന്തരവൻ സാഗർ അദാനിയും യു.എസ് അധികൃതരിൽ നിന്ന് അന്വേഷണം നേരിടുന്നതിന് പിന്നാലെയാണ് പുതിയ സംഭവം.
എന്നാൽ പുതിയ അന്വേഷണം നടക്കുന്നുവെന്ന കാര്യം അദാനി ഗ്രൂപ്പ് അധികൃതർ നിഷേധിച്ചു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് തള്ളിയ അദാനി ഗ്രൂപ്പ് സാധ്യമായ എല്ലാ നിയമവഴികൾ തേടുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇറാനിൽ നിന്നുള്ള എണ്ണയോ പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങളോ വാങ്ങുന്നത് നിർത്തണമെന്നും ഏതെങ്കിലും രാജ്യമോ വ്യക്തിയോ ഇറാനിൽ നിന്ന് വാങ്ങുകയാണെങ്കിൽ അവർക്കെതിരെ ദ്വിതീയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും ഇക്കഴിഞ്ഞ മേയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.