മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അനധികൃത എൽ.പി.ജി മോഷണ റാക്കറ്റിനെ പിടിക്കൂടി. ഗംഗാപൂർ താലൂക്കിലെ വൈജാപൂർ റോഡിലുള്ള ഹോട്ടൽ സയാഷിന് സമീപം നടത്തിയ പരിശോധനയിലാണ് 1.26 കോടി രൂപ വിലമതിക്കുന്ന ഗ്യാസ് സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും അധികൃതർ പിടിച്ചെടുത്തത്.ഫ്ലൈയിംഗ് സ്ക്വാഡും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതികൾ തൊണ്ടി സഹിതം പിടിയിലായത്.
മുംബൈയിലെ ട്രോംബെയിൽ നിന്ന് പുറപ്പെട്ട എച്ച്.പി.സി.എൽ കമ്പനിയുടെ കൂറ്റൻ ഗ്യാസ് ടാങ്കറുകളിൽ നിന്നാണ് പ്രതികൾ ഗ്യാസ് ചോർത്തിയിരുന്നത്. പ്രത്യേക തരം റബ്ബർ പൈപ്പുകളും വാൽവുകളും ഉപയോഗിച്ച് ടാങ്കറുകളിലെ സീൽ തകർക്കാതെ തന്നെ വാണിജ്യ-ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളിലേക്ക് ഗ്യാസ് നിറയ്ക്കുകയായിരുന്നു ഇവരുടെ രീതി.
ഏകദേശം 1.05 കോടി രൂപ വിലമതിക്കുന്ന രണ്ട് വലിയ എൽ.പി.ജി ടാങ്കറുകൾ,17 നിറച്ച വാണിജ്യ സിലിണ്ടറുകൾ,നിരവധി ഗാർഹിക, ചെറുകിട സിലിണ്ടറുകൾ, ഗ്യാസ് ചോർത്താൻ ഉപയോഗിക്കുന്ന പ്രത്യേക റബ്ബർ പൈപ്പുകളും വാൽവ് സംവിധാനങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്.
ടാങ്കർ ഡ്രൈവർമാരായ ശ്രീകൃഷ്ണ ദാഹിഫലെ, മിരാജ് മുഹമ്മദ് ജയിഷ് ഖാൻ എന്നിവരെ പോലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ പിടികൂടി. ടാങ്കർ ഉടമയും ഒരു പ്രാദേശിക വ്യവസായ പ്രമുഖനായ മഹേഷ് തോറാട്ട്, ടാങ്കർ ഉടമ ശ്രീഹർ ഛേഡി എന്നിവർക്കെതിരെ ഐ.ഡി.സി വാലുജ് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.