ചെന്നൈ: വിജയ് യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാറിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എസ്. കീർത്തനയാണ് ഇപ്പോൾ ചർച്ചയായികൊണ്ടിരിക്കുന്നത്. വിരുതുനഗർ ജില്ലയിലെ ശിവകാശി അസംബ്ലി മണ്ഡലത്തിൽ നിന്നാണ് 29 കാരിയായ കീർത്തന വിജയിച്ചത്. തമിഴക രാഷ്ട്രീയത്തിൽ പാർട്ടിയുടെ പുത്തൻ മുഖമായി കീർത്തന ഇതിനോടകം മാറിക്കഴിഞ്ഞു. `ഞാൻ എപ്പോഴും രാഷ്ട്രീയത്തിൽ വരാൻ ആഗ്രഹിച്ചിരുന്നു, അതുകൊണ്ടാണ് ഒരു രാഷ്ട്രീയ തന്ത്രജ്ഞ എന്ന തൊഴിൽ തിരഞ്ഞെടുത്തത്, വിവിധ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചതിലൂടെ സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ബ്യൂറോക്രസിയുടെ പ്രവർത്തനരീതികളും എനിക്ക് മനസ്സിലാക്കാൻ സാധിച്ചു' കീർത്തന കൂട്ടി ചേർത്തു.
1996ൽ വിരുതുനഗറിലാണ് കീർത്തനയുടെ ജനനം. സർക്കാർ സ്കൂളിൽ തമിഴ് മീഡിയത്തിലായിരുന്നു അവർ തന്‍റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് മധുരൈ കാമരാജ് സർവകലാശാലയിൽ നിന്ന് ബി.എസ്.സി മാത്തമാറ്റിക്സും 2019ൽ പുതുച്ചേരി സർവകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ എം.എസ്.സിയും നേടി.
രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകും മുമ്പ് ഷോ ടൈം കൺസൾട്ടിംഗ്, ഐ-പാക് എന്നീ സ്ഥാപനങ്ങളിൽ പൊളിറ്റിക്കൽ കൺസൾട്ടന്റായും ഡിജിറ്റൽ ക്യാമ്പയിൻ സ്ട്രാറ്റജിസ്റ്റായും കീർത്തന പ്രവർത്തിച്ചു. തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി), തൃണമൂൽ കോൺഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) തുടങ്ങിയ പാർട്ടികളുടെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇവർ സജീവമായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മമത ബാനർജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർക്കൊപ്പമുള്ള പ്രവൃത്തി പരിചയം ഭരണസംവിധാനങ്ങളെയും ഉദ്യോഗസ്ഥതലത്തെയും കുറിച്ച് ആഴത്തിലുള്ള അറിവ് നൽകിയെന്ന് കീർത്തന പറയുന്നു. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് തുടങ്ങി അഞ്ച് ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യാന്‍ കീർത്തനക്ക് കഴിയും. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കാനും ജനങ്ങളുമായി നേരിട്ട് സംവദിക്കാനും തന്‍റെ കരിയർ സഹായിക്കുമെന്ന് കീർത്തന വിശ്വസിക്കുന്നു. വിജയ് യുടെ രാഷ്ട്രീയ സന്ദേശം ഇന്ത്യയൊട്ടാകെ എത്തിക്കാനാണ് താൻ ഹിന്ദിയിൽ സംസാരിക്കാൻ താല്പര്യപ്പെടുന്നതെന്നും അവർ പറഞ്ഞു.
2026ലെ ശിവകാശി നിയമസഭാ തെരെഞ്ഞെടുപ്പിൽ 68,709 വോട്ടുകൾ നേടിയാണ് കീർത്തന വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥ അശോകൻ ജിയെ 11,670 വോട്ടുകൾക്ക് പരാജയപ്പെടുത്തികൊണ്ടാണ് കീർത്തന മന്ത്രിയായിരിക്കുന്നത്. ഏഴ് പതിറ്റാണ്ടിന് ശേഷം മുൻ എ.ഐ.എ.ഡി.എം.കെ മന്ത്രിയെ തോൽപ്പിച്ച് ശിവകാശിയിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ എം.എൽ.എ കൂടിയാണ് കീർത്തന. `ടി.വി.കെ എല്ലാവർക്കും പ്രാപ്യമായ ഒരു ഇടമാണ്. രാഷ്ട്രീയ പാരമ്പര്യമോ സാമ്പത്തിക പശ്ചാത്തലമോ ഇല്ലാതിരുന്നിട്ടും എനിക്ക് ഇവിടെ സ്ഥാനമുണ്ട്. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾക്ക് ഇവിടേക്ക് സ്വാഗതം' കീർത്തന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.