സംസ്ഥാന വനം-വന്യജീവി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കർത്തവ്യഭവനിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു. എൻ . കെ. പ്രേമചന്ദ്രൻ എം.പി. സമീപം
ന്യൂഡൽഹി: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കശുവണ്ടി വ്യവസായ മേഖല നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധി പരിഹരിക്കുന്നതിനും ആയിരക്കണക്കിന് തൊഴിലാളികളുടെയും സംരംഭകരുടെയും ജീവനോപാധി സംരക്ഷിക്കുന്നതിനുമുള്ള വിശദമായ പദ്ധതി നിർദേശം സമർപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേരളത്തോട് ആവശ്യപ്പെട്ടു. കശുവണ്ടി വ്യവസായത്തിന് പുനരുദ്ധാരണ പാക്കേജ് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമനെ നേരിൽ കണ്ട് മന്ത്രി ഷിബു ബേബിജോൺ നിവേദനം സമർപ്പിച്ചതിനെ തുടർന്നാണ് കേന്ദ്രം ഇത്തമൊരു ആവശ്യം ഉന്നയിച്ചത്.
കശുവണ്ടി വ്യവസായ മേഖലയിലെ വിദഗ്ധർ അടങ്ങിയ സമിതിയെ കൊണ്ട് ഉടൻ തന്നെ വിശദമായ പദ്ധതി നിർദേശം തയ്യാറാക്കി സമർപ്പിക്കുമെന്ന് മന്ത്രി ഷിബുബേി ജോൺ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രതീക്ഷിച്ചതിലുമേറെ അനുകൂല സമീപനമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഈ സമീപനം ഏറെ പ്രതീക്ഷ നൽകുന്നുണ്ടെന്നും ഷിബു ബേബിജോൺ കൂട്ടിച്ചേർത്തു. എൻ.കെ പ്രേമചന്ദ്രൻ എം.പിയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
കൊല്ലം ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഏകദേശം 850 സ്വകാര്യ കശുവണ്ടി സംസ്കരണ യൂനിറ്റുകളിൽ 90 ശതമാനവും പൂട്ടിപ്പോയ കാര്യം ഷിബു ബേബിജോൺ കേന്ദ്ര ധനമന്ത്രിയെ ധരിപ്പിച്ചു. സാമ്പത്തിക ബാധ്യതകൾ താങ്ങാനാവാതെ ആറ് കശുവണ്ടി സംരംഭകർ ഇതിനകം ആത്മഹത്യ ചെയ്തിട്ടുണ്ട്. ബാങ്കുകൾ സ്വീകരിക്കുന്ന കടുത്ത റിക്കവറി നടപടികൾ മേഖലയെ കൂടുതൽ ദുരിതത്തിലാക്കുകയാണെന്നും നിവേദനത്തിൽ പറയുന്നുണ്ട്.
കശുവണ്ടി സംസ്കരണ മേഖലയെ 'ഇൻഡസ്ട്രിയൽ സിക്ക് സെക്ടർ' ആയി പ്രഖ്യാപിച്ച് പ്രത്യേക പുനരുദ്ധാരണ പാക്കേജുകൾക്ക് അർഹമാക്കണമെന്നാണ് പ്രധാന ആവശ്യം. സംരംഭകർക്ക് ബാങ്ക് ബാധ്യതകൾ തീർപ്പാക്കുന്നതിനും വ്യവസായം പുനരാരംഭിക്കുന്നതിനും ആവശ്യമായ നിയമപരിരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന ഒരു പ്രത്യേക എം.എസ്.എം.ഇ പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലുള്ള വായ്പകൾ പുനഃക്രമീകരിക്കുകയും സമഗ്രമായ പാക്കേജ് നടപ്പിലാക്കുന്നത് വരെ ബാങ്ക് റിക്കവറി നടപടികൾക്ക് അടിയന്തരമായി മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും മെമ്മോറാണ്ടത്തിൽ പറയുന്നു. ഈടുള്ള വസ്തുക്കൾ മൊത്തമായി ലേലം ചെയ്യുന്നതിന് പകരം ഓരോന്നോരോന്നായി വിൽക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചായ, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകൾക്ക് നൽകുന്നത് പോലെ കശുവണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനായി 1000 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.