ധാക്കയിലെ അന്താരാഷ്ട്ര സെമിനാറിൽ ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രദർശിപ്പിച്ചു; 'ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം' എന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥയുടെ പ്രതിഷേധം

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ നടന്ന അന്താരാഷ്ട്ര സെമിനാറിനിടെ ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രദർശിപ്പിച്ചതിനെതിരെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ നയതന്ത്ര ഉദ്യോഗസ്ഥ ശക്തമായ പ്രതിഷേധമുയർത്തി. സെമിനാറിൽ പ്രദർശിപ്പിച്ച ഭൂപടത്തിൽ ജമ്മു-കശ്മീർ പാകിസ്താന്റെ ഭാഗമായി ചിത്രീകരിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യവും അഭേദ്യവുമായ ഭാഗമാണെന്നും തെറ്റായ ഭൂപടം പ്രദർശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യൻ ഹൈക്കമ്മിഷനിലെ നയതന്ത്ര ഉദ്യോഗസ്ഥ പൂജാ ഝാ വ്യക്തമാക്കി.

ധാക്കയിലെ ബംഗ്ലാദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് സംഘടിപ്പിച്ച "ട്രസ്റ്റ് പുനർനിർമിക്കൽ, പ്രാദേശിക സംയോജനം പുതുക്കൽ: സാർക്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള വഴികൾ' എന്ന സെമിനാറിലായിരുന്നു സംഭവം. ദക്ഷിണേഷ്യൻ മേഖലാ സഹകരണം (സാർക്ക്) പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി നയതന്ത്രജ്ഞരും ഗവേഷകരും മുൻ ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിയിൽ മുൻ ബംഗ്ലാദേശ് ഹൈക്കമ്മിഷണറായ അഹമ്മദ് താരിഖ് കരീം അവതരണം നടത്തുന്നതിനിടെയാണ് വിവാദ ഭൂപടം പ്രദർശിപ്പിച്ചത്.

അവതരണത്തിനിടെ പ്രദർശിപ്പിച്ച ഭൂപടത്തിൽ ജമ്മു-കശ്മീർ ഇന്ത്യയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സദസ്സിലുണ്ടായിരുന്ന ഇന്ത്യൻ ഹൈക്കമ്മിഷനിലെ സെക്കൻഡ് സെക്രട്ടറി പൂജാ ഝാ ഉടൻ ഇടപെട്ടു. "പ്രദർശിപ്പിച്ചിരിക്കുന്ന ഇന്ത്യയുടെ ഭൂപടം വസ്തുതാപരമായി തെറ്റാണ്. ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതിനാൽ ഈ ഭൂപടം ശരിയല്ല. ഇത് ഔദ്യോഗികമായി രേഖപ്പെടുത്തണം," എന്ന് അവർ വ്യക്തമാക്കി.

ഇതിന് മറുപടിയായി അവതാരകനായ അഹമ്മദ് താരിഖ് കരീം, ഭൂപടം രാജ്യങ്ങളുടെ അതിർത്തികൾ കൃത്യമായി സൂചിപ്പിക്കാൻ ഉപയോഗിച്ചതല്ലെന്നും അവതരണത്തിന്റെ ഭാഗമായുള്ള ഒരു ദൃശ്യസഹായി മാത്രമാണെന്നും വിശദീകരിച്ചു. എന്നാൽ, തെറ്റായ ഭൂപടം ഉപയോഗിച്ചതിനെക്കുറിച്ചുള്ള ഇന്ത്യൻ പ്രതിനിധിയുടെ എതിർപ്പ് രേഖപ്പെടുത്തേണ്ടതുണ്ടെന്ന് പൂജാ ഝാ വീണ്ടും ആവർത്തിച്ചു.

തുടർന്ന്, "താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തി" എന്ന് പറഞ്ഞ് കരീം അവതരണം തുടർന്നു. സെമിനാറിൽ ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷാമ ഒബൈദും വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളും വിദഗ്ധരും പങ്കെടുത്തിരുന്നു. ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ രാജ്യത്തിന്റെ അതിർത്തികൾ ചിത്രീകരിക്കുന്ന സംഭവങ്ങളിൽ ഇന്ത്യ മുമ്പും ഔദ്യോഗിക പ്രതിഷേധം അറിയിച്ചിട്ടുണ്ട്..

Tags:    
News Summary - India's map wrongly displayed at international seminar in Dhaka; Indian diplomat protests, asserts 'Jammu-Kashmir is an integral part of India'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.