ഭിന്ദ് (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ ട്രക്ക് വാനിലിടിച്ച് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ജവഹർപുര ഗ്രാമത്തിന് സമീപം വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം നടന്നതെന്ന് ഭിന്ദ് ജില്ലാ പൊലീസ് സൂപ്രണ്ട് അസിത് യാദവ് പറഞ്ഞു. ചിലർ വാനിനുള്ളിൽ ഇരിക്കുകയും മറ്റുള്ളവർ റോഡരികിൽ നിൽക്കുകയുമായിരുന്നു. പെട്ടെന്ന് ട്രക്ക് അവരുടെ വാഹനത്തെ ഇടിക്കുകയായിരുന്നു.
മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. രണ്ടു പേർ പിന്നീട് ആശുപത്രിയിലും മരിച്ചതായി പൊലീസ് അറിയിച്ചു. മോട്ടോർ സൈക്കിളിൽ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ട്രക്ക് വാനിലേക്ക് ഇടിച്ചതാകാമെന്ന് ഭിന്ദ് കലക്ടർ സഞ്ജീവ് ശ്രീവാസ്തവ വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
പരിക്കേറ്റവരിൽ 12 പേരെ ചികിത്സയ്ക്കായി ഗ്വാളിയറിലേക്ക് കൊണ്ടു പോയി. മറ്റുള്ളവർ ഭിന്ദ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. എസ്.പിയും സബ് ഡിവിഷനൽ മജിസ്‌ട്രേറ്റും സ്ഥലത്തെത്തി രോഷാകുലരായ നാട്ടുകാരുമായി സംസാരിച്ചതായി കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.