ഭോപ്പാൽ: മധ്യപ്രദേശിലെ ഖാർഗോണിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ വർഗീയ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ഏപ്രിൽ 10ന് രാത്രി ആനന്ദ് നഗർ-കപാസ് മാണ്ഡി പ്രദേശത്ത് ഇബ്രിസ് ഖാൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ആനന്ദ് നഗർ-റഹിംപുര മേഖലയിൽ നിന്നുള്ളവരാണ് അറസ്റ്റിലായതെന്നും വൃത്തങ്ങൾ അറിയിച്ചു.
മുനിസിപ്പൽ ജീവനക്കാരനായ ഇബ്രിസ് ഖാനെ ഏപ്രിൽ 10ന് നടന്ന അക്രമത്തെ തുടർന്ന് കാണാതായിരുന്നു. എട്ട് ദിവസത്തിന് ശേഷം ഖാർഗോണിൽ നിന്ന് 120 കിലോമീറ്റർ അകലെ ഇൻഡോറിലെ മോർച്ചറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഏറ്റുമുട്ടൽ നടന്ന രാത്രി ഏഴ്-എട്ട് പേർ ചേർന്ന് ഇബ്രിസ് ഖാനെ കൊലപ്പെടുത്തിയെന്നാണ് ലോക്കൽ പൊലീസ് പറയുന്നത്. അടുത്ത ദിവസം കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ കഴിയാത്തതിനെ തുടർന്ന് ഖാർഗോണിൽ ഫ്രീസർ സൗകര്യങ്ങളില്ലാത്തതിനാൽ ഇൻഡോർ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. അതേസമയം, മരണം മറച്ചുവെക്കാൻ പൊലീസ് ശ്രമിച്ചതായി കുടുംബം ആരോപിച്ചു.
ഇബ്രിസ് ഖാന്റെ സഹോദരൻ ഇഖ്‌ലാക് ഖാൻ പൊലീസ് ആക്രമികൾക്ക് ഒത്താശ ചെയ്തുവെന്ന് ആരോപിച്ചു. ഏപ്രിൽ 10ന് വൈകുന്നേരം ഖാർഗോൺ പൊലീസ് സ്റ്റേഷനിൽ പൊലീസ് കസ്റ്റഡിയിൽ അവസാനമായി സഹോദരനെ കണ്ടതായി ഇഖ്ലാക് പറയുന്നു.
"ആനന്ദ് നഗറിലെ ആളുകൾ എന്റെ സഹോദരനെ ആയുധം കൊണ്ട് ആക്രമിക്കുകയും കല്ലുകൊണ്ട് തല തകർക്കുകയും ചെയ്തു" -മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് വിവരം പറയരുശതന്ന് ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് പൊലീസ് വീട്ടുകാരെ വിവരമറിയിച്ചത്.
ഏപ്രിൽ 10 ന് രാമനവമി ഘോഷയാത്രക്കിടെ ഹിന്ദുത്വ തീവ്രവാദികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു.സംഘർഷത്തിൽ ഉൾപ്പെട്ടവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.