ആറ് മാസത്തിനിടെ അഞ്ച് ബി.ജെ.പി എം.എൽ.എമാർ തൃണമൂലിൽ; ദീദിയോട് കളിച്ചാൽ...
പശ്ചിമ ബംഗാളിൽ ബി.ജെ.പിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം അഞ്ച് എം.എൽ.എമാരാണ് ബി.ജെ.പി വിട്ട് തൃണമൂലിൽ എത്തിയത്. തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ വൻ വിജയത്തോടെ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തിയിരുന്നു. മമതയെ പരാജയപ്പെടുത്താൻ വൻ സന്നാഹവുമായി ബംഗാളിലെത്തിയ ബി.ജെ.പിയെ രണ്ടക്കത്തിലൊതുക്കിയാണ് മമത കരുത്തുകാട്ടിയത്.
അവസാനമായി ബി.ജെ.പി വിട്ടത് റായ്ഗഞ്ച് എം.എൽ.എ കൃഷ്ണകല്യാണിയാണ്. തൃണമൂല്‍ ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിെൻറ തൃണമൂൽ പ്രവേശനം. റായ്ഗഞ്ച് എംഎല്‍എയായ കൃഷ്ണകല്യാണി ഈ മാസം ഒന്നാം തീയതിയാണ് ബിജെപി വിട്ടത്. നേരത്തെ തൃണമൂല്‍ അംഗമായിരുന്ന കൃഷ്ണകല്യാണി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായാണ് ബിജെപിയിലെത്തിയത്. 'നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്നെ തോല്‍പ്പിക്കാന്‍ ബിജെപിയില്‍ ഗൂഢാലോചന നടന്നു. ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിട്ടും ബിജെപിയില്‍ അംഗീകാരം ലഭിച്ചില്ല. ബിജെപി ക്യാമ്പ് വിടാന്‍ തീരുമാനിച്ചതോടെ കാരണംകാണിക്കല്‍ നോട്ടീസ് കിട്ടി. ഇന്ന് ഞാനെന്‍റെ തെറ്റുതിരുത്തി'-കൃഷ്ണകല്യാണി പറഞ്ഞു.
'ബിജെപിയിൽ മികച്ച പ്രകടനത്തിന്റെ ഓഡിറ്റ് ഇല്ല. ഗൂഢാലോചന മാത്രമേയുള്ളൂ. വെറും ഗൂഢാലോചന കൊണ്ട് നിങ്ങൾക്ക് ഒരു തിരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ല. തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ വികസനം വേണം'-ടിഎംസിയിൽ ചേർന്ന ശേഷം കല്യാണി പറഞ്ഞു.
'അത് വ്യക്തിപരമായ തീരുമാനമാണ്. എംഎല്‍എക്ക് കുറേക്കാലമായി പാര്‍ട്ടിയുമായി ബന്ധമില്ല. പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നില്ല. റായ്ഗഞ്ചിലെ ജനങ്ങള്‍ അദ്ദേഹത്തിനു തക്ക മറുപടി നല്‍കും'-എംഎല്‍എ പാര്‍ട്ടി വിട്ടതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ബിജെപി പ്രസിഡന്‍റ് സുകാന്ത മജുംദാറിന്‍റെ മറുപടി ഇതായിരുന്നു.
മമത ബാനര്‍ജിയുടെ നേതൃത്വത്തെക്കുറിച്ച് കൃഷ്ണകല്യാണിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് തൃണമൂല്‍ നേതാവ് പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം മടങ്ങിവന്നത്. അദ്ദേഹത്തെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും ചാറ്റര്‍ജി വ്യക്തമാക്കി. കഴിഞ്ഞ മാസം മുൻ കേന്ദ്രമന്ത്രിയും പാർട്ടി എംപിയുമായ ബാബുൽ സുപ്രിയോയും ടിഎംസിയിലേക്ക് മാറിയിരുന്നു. മറ്റൊരു ബിജെപി നേതാവ് ഫിറോസ് കമാൽ ഗാസി എന്ന ബാബു മാസ്റ്ററും നേരത്തേ ബി.ജെ.പി വിട്ടിരുന്നു. ജന സ്വാധീനമുള്ള ടിഎംസി നേതാവും നോർത്ത് 24 പർഗാനാസിലെ ബസിർഹട്ടിൽ നിന്നുള്ള ശക്തനുമായ നേതാവാണ് അദ്ദേഹം. ബി.ജെ.പിയിൽ ചേർന്നതിന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയോട് മാപ്പ് പറയുകയും ചെയ്തു.
നിരവധി ബി.ജെ.പി നേതാക്കൾ ടി.എം.സിയിൽ ചേരാൻ തയ്യാറാണെന്നും എന്നാൽ എല്ലാവർക്കുമായി അതിന്റെ വാതിലുകൾ തുറന്നിട്ടില്ലെന്നും ടി.എം.സി ദേശീയ ജനറൽ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി അടുത്തിടെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.