ന്യൂഡൽഹി: മോദി സർക്കാറിെൻറ കർഷകദ്രോഹ നയങ്ങളോടുള്ള അമർഷവുമായി രാജ്യതലസ്ഥാനത്തേക്ക് പതിനായിരങ്ങളുടെ പ്രവാഹം. കർഷകരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ പ്രത്യേക പാർലമെൻറ് സമ്മേളനം വിളിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കിസാൻ മുക്തി മാർച്ച് ഡൽഹിയിെലത്തി. കോൺഗ്രസ് അടക്കം 21 പാർട്ടികൾ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ തന്നെ രാംലീല മൈതാനിയിലേക്ക് നീങ്ങിയ കർഷകർ വെള്ളിയാഴ്ച രാവിലെ പാർലമെൻറിലേക്ക് വമ്പൻ പ്രകടനത്തിന് ഒരുങ്ങുകയാണ്. തുടര്‍ന്ന് പാർലമെൻറ് സ്ട്രീറ്റിൽ കര്ഷകസമ്മേളനവും നടക്കും. പാർലമെൻറ് മാർച്ച് തടഞ്ഞാൽ തുണിയുരിഞ്ഞ് പ്രതിഷേധിക്കുമെന്ന മുന്നറിയിപ്പുമായാണ് തമിഴ്നാട്ടിൽ നിന്നുള്ള കർഷകരുടെ നീക്കം.
ബുധനാഴ്ച രാത്രി ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ തമ്പടിച്ച പതിനായിരങ്ങൾ വ്യാഴാഴ്ച മജനു കാടില, സാരൈ കാലെ ഖാൻ, ആനന്ത്വിഹാർ, കിഷാൻ ഖഞ്ച്, സൈനി മൊഹല്ല ബിജ്വാസൻ എന്നീ അഞ്ച് കേന്ദ്രങ്ങളിൽ നിന്നായി ഡൽഹിയിലെ രാംലീല മൈതാനിയിലേക്ക് നീങ്ങുകയായിരുന്നു.
കാര്‍ഷികവിളകള്‍ക്ക് ആദായകരമായ വില ലഭ്യമാക്കാനും കടങ്ങൾ എഴുതിത്തള്ളാനും പ്രത്യേക നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ 207 കർഷക സംഘടനകളുടെ സംയുക്ത വേദിയായ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോഓഡിനേഷന്‍ കമ്മിറ്റി നടത്തിവരുന്ന പ്രക്ഷോഭത്തിെൻറ ഭാഗമായാണ് റാലി. കടക്കെണിയിലും ദുരിതത്തിലും അകപ്പെട്ട കർഷകരുടെ ശബ്ദം കേൾക്കാൻ തയാറാകാത്ത സർക്കാർ മറുപടി പറയാൻ നിർബന്ധിതരാകുമെന്ന് അഖിലേന്ത്യ കിസാൻ സംഘർഷ് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതാക്കൾ പറഞ്ഞു.
‘നേഷൻ ഫോർ ഫാർമേഴ്സ്’ എന്ന ആഹ്വാനവുമായി വിദ്യാർഥികളും യുവാക്കളും മധ്യവർഗം ഒന്നടങ്കം കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുവെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പി. സായ്നാഥും സാമൂഹികപ്രവർത്തക മേധാ പട്കറും പറഞ്ഞു. വ്യാഴാഴ്ച രാത്രി രാംലീല മൈതാനിയിൽ തങ്ങിയ കർഷകർ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. മീറത്തിൽനിന്നും ബംഗളൂരുവിൽനിന്നും ഒരുക്കിയ രണ്ട് പ്രത്യേക സ്വാഭിമാൻ െട്രയിനുകളിലും കർഷകർ ഡൽഹിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.