ലഖ്നോ: ഉത്തർപ്രദേശിലെ ഗാസിപുരിൽ ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന കടക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം അറസ്റ്റിൽ. ഷാദിയാബാദ് മാർക്കറ്റിലെ വ്യാപാരികളുടെ പരാതിയിലാണ് നടപടി. സംഘത്തിലുൾപ്പെട്ട മൂന്ന് പേരെ കടയുടമകൾ തന്നെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ സംഘത്തിലെ തലവനായസർസ് കുമാർ ഗുപ്ത സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് വിവരം. ഇയാളെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി ഗാസിപുർ സിറ്റി എസ്.പി രാകേഷ് മിശ്ര അറിയിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഷാദിയാബാദ്, സെയ്ദ്പുർ മാർക്കറ്റുകളിലെ വ്യാപാരികൾ തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് പരാതിപ്പെടുന്നുണ്ടായിരുന്നു. ആദായനികുതി ഉദ്യോഗസ്ഥരാണെന്ന വ്യാജേന കടകളിൽ റെയ്ഡ് നടത്തുകയും ഉടമകളെ ഭീഷണിപ്പെടുത്തി വലിയ തുക ഇവർ കൈക്കലാക്കുകയും ചെയ്തിരുന്നു. വ്യാജ റെയ്ഡിനിടയിൽ പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വ്യാപാരികൾ ഇൻഡസ്ട്രിയൽ ട്രേഡ് ബോർഡ് പ്രസിഡന്റ് ഇക്രാമുൽ ഹഖിനെ വിവരമറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
അതേ സമയം മറ്റൊരു വ്യാജ റെയ്ഡിനിടെ കടയുടമകളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചസംഭവത്തിൽ സംഘത്തിലെ മൂന്ന് പേരെ പിടികൂടി. ഒരു സ്ത്രീയടക്കം എട്ടുപേരാണ് സംഘത്തിലുള്ളതെന്നാണ് സൂചന. വ്യാപാരികളുടെ പരാതിയിൽ ഷാദിയാബാദ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെ മുഖ്യപ്രതി സർസ് കുമാർ ഗുപ്ത, ഗാസിപുർ എം.പി അഫ്സൽ അൻസാരിക്കൊപ്പമുള്ള ചിത്രം സമൂഹമാധ‍്യമങ്ങളിൽ പ്രചരിക്കുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.