ന്യൂഡൽഹി: ഗ്രാമങ്ങളിൽ കോവിഡ് അതിവേഗം പടരുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്ക് ധരിച്ചും ആളകലം പാലിച്ചും യഥാസമയം ടെസ്റ്റ് നടത്തിയും കോവിഡിനെ പ്രതിരോധിക്കണം. 100 വർഷങ്ങൾക്കിടയിെല ഏറ്റവും മാരകമായ മഹാമാരിക്കു മുന്നിലാണ് ലോകമെന്ന തിരിച്ചറിവോടെ മുന്നോട്ടു നീങ്ങണമെന്നും മോദി പറഞ്ഞു.
ഓക്സിജനും വാക്സിനും മരുന്നുകളും ലഭ്യമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്. മരുന്നുകളുടെയും അവശ്യസാധനങ്ങളുടെയും കരിഞ്ചന്ത തടയാൻ സംസ്ഥാനങ്ങൾ കർക്കശ നടപടി സ്വീകരിക്കണം. കോവിഡ് ഗ്രാമങ്ങളിൽ പടരുന്നത് തടയാൻ പഞ്ചായത്തുകൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്.
കോവിഡ് ഇന്ത്യയിൽ 2.66 ലക്ഷം ജീവൻ അപഹരിക്കുകയും കോവിഡ് ബാധിതരുടെ എണ്ണം 3.43 ലക്ഷത്തിൽ എത്തുകയും ചെയ്തതിനിടയിലാണ് മോദിയുടെ മുന്നറിയിപ്പ്. യു.പി, ബിഹാർ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ കോവിഡ്് വ്യാപനത്തിെൻറ യഥാർഥ ചിത്രം പുറത്തുവരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്.
പി.എം കിസാൻ ഗഡു വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി. കോവിഡ് മൂലം ജനം അനുഭവിക്കുന്ന വേദനയെക്കുറിച്ചും കഷ്ടപ്പാടിനെക്കുറിച്ചും ഉത്തമ ബോധ്യമുണ്ടെന്ന് മോദി പറഞ്ഞു. അദൃശ്യമായ വൈറസ് അതിവേഗം രൂപം മാറുകയും ലോകത്തെയാകെ വെല്ലുവിളിക്കുകയുമാണ്. കഴിയാവുന്നത്ര പേർക്ക് ഏറ്റവും നേരത്തേ വാക്സിൻ നൽകാനുള്ള ശ്രമങ്ങളിലാണ് സർക്കാർ. 18 കോടി ഡോസ് ഇതിനകം നൽകിക്കഴിഞ്ഞു. കോവിഡിനെതിരായ പരിചയാണ് വാക്സിൻ. ഗുരുതര അണുബാധയിൽനിന്ന് അത് നമ്മെ രക്ഷിക്കുമെന്ന് തിരിച്ചറിയണം. വാക്സിൻ എടുത്തെന്നു കരുതി മാസ്ക്, സാമൂഹിക അകലം തുടങ്ങിയ മുൻകരുതലുകൾ ഉപേക്ഷിക്കുകയുമരുതെന്ന് മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.