ബംഗളൂരു: വിദ്യാർഥികൾക്കും ആർത്തവ അവധി പ്രഖ്യാപിക്കാനൊരുങ്ങി കർണാടക സർക്കാർ. സർക്കാർ ജോലിക്കാരായ എല്ലാ സ്ത്രീകൾക്കും ആർത്തവ അവധി നയം അംഗീകരിച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് പുതിയ നീക്കം. ഒക്ടോബർ 12ലെ സർക്കാർ വിജ്ഞാപനത്തിൽ 18നും 52നും ഇടയിൽ പ്രായമുള്ള വനിത ജീവനക്കാർക്ക് പ്രതിമാസം ഒരു ദിവസത്തെ ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിച്ചിരുന്നു.
പൊതു, സ്വകാര്യ മേഖലകളിലെ എല്ലാ വനിത ജീവനക്കാർക്കും ശമ്പളത്തോടെയുള്ള ആർത്തവ അവധി നൽകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കർണാടക. കർണാടക വർക്കിങ് വിമൻ വെൽബീയിങ് ബിൽ ഇപ്പോൾ സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ എന്നിവയിലെ വിദ്യാർഥികൾക്ക് പ്രതിമാസം രണ്ട് ദിവസം വരെ ആർത്തവ അവധി നൽകാൻ നിർദ്ദേശിക്കുന്നു. കൂടാതെ, വിദ്യാർഥികൾക്ക് ഹാജരിൽ രണ്ട് ശതമാനം ഇളവ് നൽകും.
ഈ വ്യവസ്ഥ പാലിച്ചില്ലെങ്കിൽ 5,000 പിഴ ഈടാക്കുമെന്ന് ബില്ലിൽ പറയുന്നു. കർണാടക നിയമസഭയുടെ ഇപ്പോൾ നടക്കുന്ന ശൈത്യകാല സമ്മേളനത്തിൽ കരട് ബിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനിത ജീവനക്കാർക്ക് പ്രതിമാസം ഒരു ദിവസത്തെ അവധി അനുവദിക്കണമെന്നത് നിർബന്ധമാക്കുന്ന നവംബർ 20ലെ സംസ്ഥാന നിർദ്ദേശത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികളിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി ബുധനാഴ്ച 2026 ജനുവരി 20ലേക്ക് മാറ്റി.
ബാംഗ്ലൂര്‍ ഹോട്ടല്‍സ് അസോസിയേഷനും അവിരാത എ.എഫ്.എല്‍ കണക്റ്റിവിറ്റി സിസ്റ്റവുമാണ് ഉത്തരവിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് സര്‍ക്കാര്‍ തങ്ങളുമായി കൂടിയാലോചിച്ചില്ല. അത്തരം അവധി നിർബന്ധമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല. സർക്കാർ എന്ത് അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നില്ലെന്നും ഹരജിക്കാര്‍ വാദിച്ചു.
നിലവിലുള്ള തൊഴിൽ നിയമങ്ങൾ ജീവനക്കാരുടെ അവധിക്ക് മതിയായ വ്യവസ്ഥകൾ നൽകുന്നുണ്ടെന്നും കൂടുതൽ അവധികൾ അധിക സാമ്പത്തിക ബാധ്യതക്ക് കാരണമാകുമെന്നും ഹരജിയിൽ പറഞ്ഞു. തുടർന്ന് ജസ്റ്റിസ് എം. ജ്യോതി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. എന്നാൽ, സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് സ്റ്റേ ഉത്തരവെന്നും പുനഃപരിശോധിക്കണമെന്നും അഡ്വ. ജനറൽ ശശി കിരൺ ഷെട്ടി കോടതിയെ അറിയിച്ചു. ഇതോടെ സ്റ്റേ പിൻവലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.