ന്യൂഡൽഹി: ലോക്ഡൗൺ സാഹചര്യങ്ങൾക്കിടയിൽ ഏതെങ്കിലും രാജ്യത്തുനിന്ന് പ്രവാസികളെ ഇന്ത്യയിലെത്തിക്കാൻ സാധ്യമല്ലെന്ന് കേന്ദ്രസർക്കാർ. ഡൽഹി ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ചൈന, ജപ്പാൻ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽനിന്ന് മാർച്ച് 15 വരെയുള്ള ഒന്നര മാസത്തിനിടയിൽ 1698 ഇന്ത്യക്കാരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചിരുന്നു. അവർക്ക് ഇവിടെ ഐസൊലേഷൻ വേണ്ടിവന്നു. രാജ്യത്ത് വിപുലമായ ഐസൊലേഷൻ സംവിധാനങ്ങൾ ഇല്ലെന്ന് മന്ത്രാലയം വിശദീകരിച്ചു. ഇന്ത്യയെപ്പോലെ, വിവിധ രാജ്യങ്ങൾ ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളിലുമാണ്.
ഇപ്പോൾ എവിടെ കഴിയുന്നുവോ, അവിടെത്തന്നെ തുടരുക എന്നതാണ് ലോക്ഡൗൺ സാഹചര്യം മുൻനിർത്തി കേന്ദ്രസർക്കാർ ജനങ്ങൾക്ക് നൽകുന്ന സന്ദേശം. വിദേശത്തുള്ള പ്രവാസികളുമായി സാധ്യമായ വിധത്തിൽ അംബാസഡർമാർ വിവിധ മാർഗങ്ങളിൽ ബന്ധപ്പെടുന്നുണ്ട്. സാധ്യമായ സഹായങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുമുണ്ട്. ഇതിനായി മുഴുസമയ കമ്യൂണിക്കേഷൻ സംവിധാനങ്ങൾ ഡൽഹിയിലും ഒരുക്കിയിട്ടുണ്ട്.
ബംഗ്ലാദേശിലുള്ള ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഗൗരവ് കുമാർ ബൻസൽ നൽകിയ പൊതുതാൽപര്യ ഹരജി മുൻനിർത്തിയാണ് വിദേശകാര്യ മന്ത്രാലയത്തിെൻറ സത്യവാങ്മൂലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.