കെ. കവിത

മദ്യനയ അഴിമതി കേസ്; കെ. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ബി.ആർ.എസ് നേതാവ് കെ.കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി മേയ് 14 വരെ നീട്ടി. സി.ബി.ഐ, ഇ.ഡി വിഷയങ്ങൾക്കുള്ള പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടിയിത്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കവിതക്കെതിരെ ഒരാഴ്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാമെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം കവിതയുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. മാർച്ച് 15നാണ് മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത്. മാർച്ച് 23 വരെ സി.ബി.ഐയുടെ കസ്റ്റഡിയിൽ വിടുകയും ചെയ്തു. ഏപ്രിൽ ഒന്നിന് സി.ബി.ഐ അറസ്റ്റ് ചെയ്ത കവിതയെ തിഹാർ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.

ആം ആദ്മി പാര്‍ട്ടിക്ക് 25 കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് അരബിന്ദോ ഫാർമ പ്രമോട്ടർ ശരത് ചന്ദ്ര റെഡ്ഡിയെ തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൾ കൂടിയായ കവിത ഭീഷണിപ്പെടുത്തിയതായാണ് സി.ബി.ഐ കോടതിയെ അറിയിച്ചത്. പണം നൽകിയില്ലെങ്കിൽ റെഡ്ഡിയുടെ തെലങ്കാനയിലെ ബിസിനസ് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സി.ബി.ഐ ആരോപിച്ചു.

തനിക്ക് ഡൽഹി സർക്കാരിലെ ആളുകളുമായി ബന്ധമുണ്ടെന്നും ദേശീയ തലസ്ഥാനത്ത് മദ്യബിസിനസ് തുടങ്ങാൻ സഹായിക്കാമെന്നും കവിത റെഡ്ഡിക്ക് ഉറപ്പുൽകിയെന്നും സി.ബി​.ഐ ആരോപിച്ചു. തന്റെ അനുയായികളായ അരുണ്‍ ആര്‍. പിള്ളയും അഭിഷേക് ബോയിന്‍പള്ളിയും മുഖേന അരവിന്ദ് കെജ്‌രിവാളിന്റെ പ്രതിനിധിയായ വിജയ് നായര്‍ക്ക് പണം നല്‍കാനാണ് കവിത ആവശ്യപ്പെട്ടതെന്നാണ് സി.ബി.ഐ കോടതിയില്‍ വാദിച്ചത്.

Tags:    
News Summary - Excise 'scam' case: Delhi court extends BRS leader K Kavitha's judicial custody till May 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.