ന്യൂഡൽഹി: റേസ് കോഴ്‌സ് റോഡിലുള്ള ഭായ് റാം ക്യാമ്പ്, മസ്ജിദ് ക്യാമ്പ്, ഡി.ഐ.ഡി ക്യാമ്പ് എന്നിവിടങ്ങളിലെ 700 ലധികം കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി ഭവന-നഗരകാര്യ മന്ത്രാലയം. താമസക്കാരോട് മാർച്ച് 6 നകം ഒഴിയണമെന്നും തീരുമാനം അംഗീകരിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും മന്ത്രാലയം പുറപ്പെടുവിച്ച നോട്ടീസിൽ വ്യക്തമാക്കുന്നു. പുനരധിവാസ നയത്തിന്‍റെ ഭാഗമായി വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സാവ്ദ ഗെവ്രയിൽ ഈ മൂന്ന് ചേരികളിലെയും താമസക്കാർക്ക് കേന്ദ്ര സർക്കാർ സ്ഥിരമായ വീടുകൾ അനുവദിച്ചിട്ടുണ്ട്.
ചേരികൾ സർക്കാർ ഭൂമിയിലാണെന്നും ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്‍റ് ബോർഡ് നയം അനുസരിച്ച് താമസക്കാരുടെ അർഹത നിർണയിക്കാൻ 2024 ജനുവരിയിൽ ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (ഡി.ഡി.എ) ചേർന്ന് സർവെ നടത്തിയിരുന്നതായും വ്യാഴാഴ്ച പുറപ്പെടുവിച്ച നോട്ടീസിൽ വ്യക്തമാക്കുന്നു.അർഹരായ താമസക്കാരെ കണ്ടെത്താനുള്ള നടപടികൾ പൂർത്തിയായതായും 717 ഫ്ലാറ്റുകൾ അനുവദിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. മാർച്ച് 6നകം പുതിയ ഫ്ലാറ്റുകളുടെ കൈവശാവകാശം ഏറ്റെടുത്ത് ചേരി ഒഴിയാനാണ് നിർദേശം. എന്നാൽ ചേരി നിവാസികളുടെ ഉപജീവനമാർഗത്തെ കുറിച്ചുളള ആശങ്കകളും ഉയരുന്നുണ്ട്.
പ്രധാനമന്ത്രിയുടെ വസതിയടക്കമുള്ള പ്രധാന സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന റേസ് കോഴ്‌സ് റോഡ് അതീവ സുരക്ഷാ പ്രാധാന്യമുള്ള പ്രദേശമാണ്. തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലകളിലും സെൻട്രൽ സോണുകളിലുമുള്ള സർക്കാർ ഭൂമികൾ തിരിച്ചുപിടിക്കാനും സുരക്ഷിതമാക്കാനുമുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഈ നടപടിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. നേരത്തെ 2025 ഒക്ടോബർ 29ന് താമസക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. വിഷയം ഡൽഹി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരികയും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാൻ നവംബർ 13 ന് കോടതി നിർദ്ദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.