രാഹുൽ ഗാന്ധി
ന്യൂഡൽഹി: ലോക്സഭയിലെ ഓരോ ആറ് ബി.ജെ.പി എം.പിമാരിലും ഒരാൾ വീതം 'വോട്ട് മോഷ്ടിച്ചാണ്' വിജയിച്ചതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഇവരെ നുഴഞ്ഞുകയറ്റക്കാർ എന്ന് വിളിക്കണമോ എന്നും അദ്ദേഹം ചോദിച്ചു. എക്സിലൂടെയായിരുന്നു രാഹുലിന്റെ രൂക്ഷവിമർശനം. ഇന്ത്യയിൽ നീതിപൂർവമായ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബി.ജെ.പിക്ക് ഇന്ന് 140 സീറ്റുകൾ പോലും ലഭിക്കില്ലെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു.
‘വോട്ട് മോഷണത്തിലൂടെ ചിലപ്പോൾ വ്യക്തിഗത സീറ്റുകൾ മോഷ്ടിക്കപ്പെടുന്നു, മറ്റ് ചിലപ്പോൾ ഒരു സർക്കാർ തന്നെ മോഷ്ടിക്കപ്പെടുന്നു. ലോക്സഭയിലെ 240 ബി.ജെ.പി എം.പിമാരിൽ ആറ് പേരിൽ ഒരാൾ വീതം 'വോട്ട് മോഷ്ടിച്ചാണ് സീറ്റ് ഉറപ്പാക്കിയത്. അവരെ തിരിച്ചറിയാൻ പ്രയാസമില്ല. ബി.ജെ.പിയുടെ ഭാഷയിൽ പറഞ്ഞാൽ നമ്മൾ അവരെ 'നുഴഞ്ഞുകയറ്റക്കാർ' എന്ന് വിളിക്കണോ?’ - രാഹുൽ ചോദിച്ചു.
ഹരിയാനയിലെ ബി.ജെ.പി സർക്കാരിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഹരിയാനയിൽ സർക്കാർ തന്നെ ഒരു 'നുഴഞ്ഞുകയറ്റക്കാരൻ' ആണെന്നും വോട്ടർ പട്ടികയിലും തെരഞ്ഞെടുപ്പ് പ്രക്രിയയിലും കൃത്രിമം കാണിച്ച് ഭരണഘടനാ സ്ഥാപനങ്ങളെ ബി.ജെ.പി റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബംഗാളിലും അസമിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വിജയം ജനവിധി മോഷ്ടിച്ചതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ തോൽപ്പിച്ചതിൽ സന്തോഷിക്കുന്ന കോൺഗ്രസിനുള്ളിലെ ചിലർക്കും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും രാഹുൽ മുന്നറിയിപ്പ് നൽകി.
‘ചെറിയ രാഷ്ട്രീയ ലാഭങ്ങൾ മാറ്റിവെക്കൂ. ഇത് ഒരു പാർട്ടിയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, ഇന്ത്യയെ ബാധിക്കുന്ന കാര്യമാണ്. അസമിലെയും ബംഗാളിലെയും ജനവിധി ജനാധിപത്യത്തെ തകർക്കാനുള്ള വലിയ നീക്കമാണ്’ -രാഹുൽ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പുറത്താക്കിയും അസമിൽ തുടർച്ചയായ മൂന്നാം തവണയും ബി.ജെ.പി അധികാരം പിടിച്ചെടുത്തിരുന്നു. ഈ വിജയത്തിന് പിന്നിൽ വോട്ട് അട്ടിമറിയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.