തമിഴ് സിനിമയിലെ അതുല്യ പ്രതിഭയും തിരക്കഥാകൃത്തും സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്നായിരുന്നു വിയോഗം. തമിഴ് ചലച്ചിത്ര ലോകത്തിന് വലിയൊരു ഞെട്ടലാണ് അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗം ഉണ്ടാക്കിയിരിക്കുന്നത്. ഹാസ്യവും കുടുംബബന്ധങ്ങളും സാമൂഹിക വിഷയങ്ങളും സമർത്ഥമായി സംയോജിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ ദശകങ്ങളോളം പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരുന്നു.
എൺപതുകളിലെ തമിഴ് സിനിമയുടെ സുവർണ കാലഘട്ടത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ് ഭാഗ്യരാജ്. ഒരു സിനിമയുടെ തിരക്കഥ, സംഗീതം, സംവിധാനം എന്നിവ കൈകാര്യം ചെയ്യുന്നതിനൊപ്പം പ്രധാന വേഷത്തിലും അഭിനയിക്കുന്ന അപൂർവ്വം പ്രതിഭകളിൽ ഒരാളായിരുന്നു അദ്ദേഹം. 'സുവരില്ലാത്ത ചിത്തിരങ്ങൾ', 'മൗന ഗീതങ്ങൾ', 'അന്ത 7 നാൾ', 'മുണ്ടാണൈ മുടിച്ചു', 'ചിന്ന വീട്' തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. മലയാളത്തിൽ ദിലീപ് നായകനായ 'മിസ്റ്റർ മരുമകൻ' എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
അഭിനയരംഗത്തും സംവിധാനരംഗത്തും ഒരേപോലെ തിളങ്ങിയിരുന്ന അദ്ദേഹം, ഒരു വലിയ തലമുറക്ക് പ്രചോദനമായിരുന്നു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആരാധകരെയും ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിക്കൊണ്ടാണ് ഈ വിടവാങ്ങൽ. ഭാര്യയും നടിയുമായ പൂർണിമ ഭാഗ്യരാജ്, മക്കളായ ശാന്തനു ഭാഗ്യരാജ്, ശരണ്യ എന്നിവരടങ്ങുന്നതാണ് ഭാഗ്യരാജിന്‍റെ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.