മോദിയും ട്രംപും തമ്മിൽ നല്ല ബന്ധം, യു.എസ് പ്രസിഡന്റ് അടുത്ത വർഷാദ്യം ഇന്ത‍്യയിലെത്തിയേക്കും -മാർക്കോ റൂബിയോ; വ്യാപാര കരാറിൽ ഒപ്പിട്ടേക്കുമെന്ന് പ്രതീക്ഷ

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ അറിയിച്ചു. വാഷിങ്ടണിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രസിഡന്‍റിന്‍റെ സന്ദർശനത്തിന് മുന്നോടിയായി ഈ വർഷാവസാനം താനും ഇന്ത‍്യ സന്ദർശിച്ചേക്കുമെന്ന് മാർക്ക് റൂബിയോ അറിയിച്ചു. `അടുത്ത വർഷം ആദ്യം പ്രസിഡന്റിനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ നടത്തുന്നത്. ഇത് വളരെ പോസിറ്റീവായ കാര്യമാണ്. ഇന്ത്യ അമേരിക്കയുടെ വളരെ അടുത്ത പങ്കാളിയും സഖ്യകക്ഷിയുമാണ്. പ്രധാനമന്ത്രിയും പ്രസിഡന്റും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. നയതന്ത്രത്തിൽ ഈ ബന്ധത്തിന് വളരെ പ്രാധാന്യമുണ്ട്' റൂബിയോ കൂട്ടി ചേർത്തു.

സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന യാതാർഥ്യമാകുമെങ്കിൽ വീണ്ടും പ്രസിഡന്‍റ് ആയി അധികാരമേറ്റ ശേഷവുമുള്ള ട്രംപിന്‍റെ ആദ്യ ഇന്ത‍്യ സന്ദർശനമായിരിക്കും ഇത്. 2020 ലാണ് ട്രംപ് അവസാനമായി ഇന്ത്യ സന്ദർശനം നടത്തിയത്. ഫ്രാൻസിലെ എവിയനിൽ വെച്ച് നടന്ന ജി7 ഉച്ചകോടിയിലായിരുന്നു ഡൊണാൾഡ് ട്രംപിന്‍റെയും മോദിയുടെയും അവസാന കൂടിക്കാഴ്ച. 16 മാസത്തിന് ശേഷമുള്ള ഇരുവരുടെയും ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നു അത്. ഇരുനേതാക്കളും തമ്മിലുള്ള ബന്ധത്തെ പ്രശംസിച്ച സ്റ്റേറ്റ് സെക്രട്ടറി പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധം വളരെ മികച്ചതാണെന്നും പ്രതികരിച്ചു. ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര കരാറിന്‍റെ ചർച്ചകൾക്ക് പിന്നാലെയാണ് ഈ സന്ദർശന വാർത്ത പുറത്തുവന്നത്. വ്യാപാരകരാർ അന്തിമഘട്ടത്തിലാണെന്ന് റൂബിയോ നേരത്തെ അറിയിച്ചിരുന്നു.

Tags:    
News Summary - Good relations between Modi and Trump; US President likely to visit India early next year — Marco Rubio; Expectations of signing a trade agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.