ന്യൂഡൽഹി: മാധ്യമസ്ഥാപനങ്ങളിൽ സർക്കാർ പലവിധത്തിൽ നടത്തുന്ന സമ്മർദങ്ങൾക്കെതിരെ പത്രാധിപന്മാരുടെ കൂട്ടായ്മയായ ‘എഡിറ്റേഴ്സ് ഗിൽഡ്’. മാധ്യമപ്രവർത്തകരുടെ സ്വതന്ത്ര പ്രവർത്തനത്തിൽ നേരിേട്ടാ ഉടമകൾ മുഖേനയോ സർക്കാർ നടത്തുന്ന ഇടപെടലുകളെ എഡിറ്റേഴ്സ് ഗിൽഡ് രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങരുതെന്ന് മാധ്യമസ്ഥാപനങ്ങളോട് സംഘടന അഭ്യർഥിച്ചു. സ്ഥാപനത്തിെൻറ ശക്തിയും മാന്യതയും എഡിറ്റോറിയൽ സ്വാതന്ത്ര്യവുമായി നേരിട്ടു ബന്ധപ്പെട്ടതാണ്. എഡിറ്റോറിയൽ സ്വാതന്ത്ര്യം നിയന്ത്രിക്കുന്നത് സ്ഥാപനത്തിെൻറ ശക്തി ചോർത്തും.
സമ്മർദത്തിന് വിധേയമായ മാധ്യമപ്രവർത്തകരെയോ സ്ഥാപനങ്ങളെയോ ഗിൽഡ് എടുത്തുപറയുന്നില്ല. എന്നാൽ, കഴിഞ്ഞയാഴ്ച ആനന്ദ് ബസാർ പത്രികയുടെ ന്യൂസ്ചാനലിൽനിന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പുണ്യ പ്രസൂൻ ബാജ്പേയി, മാനേജിങ് എഡിറ്റർ മിലിന്ദ് ഖണ്ഡേകർ എന്നിവർ പുറത്തായതിനെച്ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവന.അസുഖകരമായ ശബ്ദങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എഡിറ്റേഴ്സ് ഗിൽഡ് കുറ്റപ്പെടുത്തി. മാധ്യമപ്രവർത്തകർക്ക് കടന്നുചെല്ലാവുന്ന സ്ഥലങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന സർക്കാർ രീതിയോടുള്ള പ്രതിഷേധവും രേഖപ്പെടുത്തി.
പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട വാർത്ത നൽകുന്നതു തടയാനുള്ള ശ്രമത്തിൽ ഒരു വൻകിട കോർപറേറ്റ് സ്ഥാപനം ചില പത്രങ്ങൾക്ക് വക്കീൽ നോട്ടീസ് നൽകുന്നതിനെയും എഡിറ്റേഴ്സ് ഗിൽഡ് അപലപിച്ചു. നോട്ടീസുകൾ പിൻവലിച്ചില്ലെങ്കിൽ ചെറുക്കും. അന്വേഷിക്കാനും ചോദ്യങ്ങൾ ഉയർത്താനും മാധ്യമപ്രവർത്തകർക്കുള്ള അവകാശത്തിനായി കോടതിയെ സമീപിക്കുമെന്നും എഡിറ്റേഴ്സ് ഗിൽഡ് പറഞ്ഞു. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകർക്കുനേരെ സർക്കാറിൽനിന്ന് ഭീഷണി ഉയരുന്നതായി കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.