ഇടക്കാല വിലക്കിൽ ഇടപെടാതെ സുപ്രീം കോടതി; ആനിമേഷന്‍ ചിത്രത്തിന്‍റെ റിലീസ് രഥയാത്ര സമാപിച്ച ശേഷം

ന്യൂഡൽഹി: ആനിമേഷൻ ചിത്രം 'മഹാപ്രഭു ജഗന്നാഥ്'റിലീസ് ചെയ്യുന്നതിന് ഒഡിഷ ഹൈകോടതി ഏർപ്പെടുത്തിയ താൽക്കാലിക വിലക്കിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. പുരി ജഗന്നാഥ രഥയാത്ര സമാപിച്ച ശേഷം ചിത്രം റിലീസ് ചെയ്യാമെന്ന് കോടതി നിർദേശിച്ചു. ജൂലൈ 27നാണ് രഥയാത്ര സമാപിക്കുക.നിലവിലെ സാഹചര്യത്തിൽ മതപരമായ ആഘോഷങ്ങൾ അവസാനിക്കുന്നതുവരെ ചിത്രത്തിന്റെ റിലീസ് കാത്തിരിക്കേണ്ടതാണെന്നാണ് കോടതി നിരീക്ഷണം.

ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ആർ. മഹാദേവന്‍ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഒഡിഷ ഹൈകോടതിയുടെ ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തിയത്. ആഗസ്റ്റ് അഞ്ച് വരെ ചിത്രത്തിന്‍റെ റിലീസ് നീട്ടിവെക്കണമെന്നാണ് ഹൈകോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ ജൂലൈ 28 ന് റീലിസ് നടത്താമെന്ന് പരമോന്നത കോടതി അറിയിച്ചു.

ചിത്രത്തിന്റെ നിർമാതാക്കളായ എലെ ആനിമേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീകോടതിയുടെ ഉത്തരവ്. സ്കന്ദപുരാണത്തെയും ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട പരമ്പരാഗത ആചാരങ്ങളെയും ചിത്രം കൃത്യമായി പിന്തുടരുന്നില്ലെന്ന ആക്ഷേപത്തെ തുടർന്നായിരുന്നു ഒഡിഷ ഹൈകോടതി ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. ജൂലൈ 15നാണ് ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരുന്നത്.

കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ തുഷാർ മേത്ത, പുരിയിലെ ഗജപതി മഹാരാജാവിനും ശ്രീ ജഗന്നാഥ ക്ഷേത്ര ഭരണസമിതിക്കും മുന്നിൽ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തിയിരുന്നുവെന്നും, അന്ന് നിരവധി മാറ്റങ്ങൾ നിർദേശിച്ചിരുന്നെങ്കിലും നിർമാതാക്കൾ ഇത് ചെയ്തില്ലെന്നും കോടതിയെ അറിയിച്ചു. ഗജപതി മഹാരാജാവിനും ശ്രീ ജഗന്നാഥ ക്ഷേത്ര ഭരണസമിതിക്കും മുന്നിൽ പ്രത്യേക പ്രദർശനം നടത്തിയിരുന്നു. എന്നാൽ നിർദേശിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തിയില്ല എന്ന് മേത്ത കൂട്ടിച്ചേർത്തു.

അതേ സമയം സെന്‍സർബോഡ് അനുമതി നൽകി കഴിഞ്ഞാൽ സിനിമയുടെ ഉള്ളടക്കം വീണ്ടും ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്ന് വാദിഭാഗം അഭിഭാഷകൻ ദേവദത്ത് കാമത്ത് അറിയിച്ചു. സി.ബി.എഫ്.സി സർട്ടിഫിക്കറ്റ് നൽകിയതിന് ശേഷം ചിത്രത്തിന്റെ ഉള്ളടക്കത്തിനെതിരെ വീണ്ടും വാദിക്കാൻ അവർക്കാവില്ല. ഹരജിക്കാരന് ഒരു 'സൂപ്പർ റെഗുലേറ്റർ' ആകാനാവില്ല. ഇതിനായി കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിട്ടുണ്ട്. റിലീസ് തടഞ്ഞാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകും എന്ന് കാമത്ത് കോടതിയിൽ പറഞ്ഞു. ജഗന്നാഥനെ ആസ്പദമാക്കി ഒരുക്കിയ ഒരു ടെലിവിഷൻ പരമ്പര ഇതിനകം യൂട്യൂബിൽ പുറത്തിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

Tags:    
News Summary - Supreme Court refuses to intervene in the interim ban; release of the animated film only after the conclusion of the Rath Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.