കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ മേൽനോട്ടത്തിനായി കേന്ദ്രസർക്കാർ, പൊതുമേഖല ജീവനക്കാരെ നിയോഗിക്കുന്നതിനെ ചോദ്യംചെയ്ത് തൃണമൂൽ കോൺഗ്രസ് നൽകിയ ഹരജി സുപ്രീംകോടതി തള്ളി. വോട്ടെണ്ണലിന് സൂപ്പർവൈസർമാരായും സഹായികളായും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചതിൽ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, തെരഞ്ഞെടുപ്പ് കമീഷന്‍റെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു.
കേന്ദ്ര സർക്കാർ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും വോട്ടെണ്ണൽ ഉദ്യോഗസ്ഥരായി നിയോഗിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നേരത്തെ കൽക്കട്ട ഹൈകോടതി ശരിവെച്ചു. പിന്നാലെയാണ് ടി.എം.സി സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാർ ജീവനക്കാർ തങ്ങൾക്കെതിരെ പ്രവർത്തിക്കുമെന്ന തൃണമൂൽ കോൺഗ്രസിന്റെ വാദം തെറ്റാണെന്നും സർക്കാർ ജീവനക്കാർക്ക് കുറച്ചെങ്കിലും വിശ്വാസ്യത നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി.
മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് തൃണമൂലിനായി സുപ്രീംകോടതിയിൽ ഹാജരായത്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്നതായി വിവിധ കോണുകളിൽനിന്ന് ആരോപണമുയരുന്നുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാരെ നിയോഗിക്കുന്നത് സംസ്ഥാനത്തെ വിശ്വസിക്കാത്തതിന് തുല്യമല്ലേ എന്ന് കപിൽ സിബൽ ചോദിച്ചു. ഉദ്യോഗസ്ഥർ കേന്ദ്രത്തിന്റേതാണോ സംസ്ഥാനത്തിന്റേതാണോ എന്നത് പ്രസക്തമല്ലെന്ന് ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് കമീഷന്റെ വിവേചനാധികാരത്തിൽ വരുന്ന കാര്യമാണ്. സ്ഥാനാർഥികളുടെ കൗണ്ടിങ് ഏജന്റുമാരും നിരീക്ഷകരും ഉണ്ടാകുമല്ലോ എന്നും കോടതി പറഞ്ഞു.
മേയ് നാലിന് നടക്കുന്ന വോട്ടെണ്ണലിനായി കേന്ദ്രസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെ മാത്രം കൗണ്ടിങ് സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തെ ചോദ്യംചെയ്താണ് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് കോടതിയെ സമീപിച്ചത്. തുടർന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിഷയം അടിയന്തരമായി പരിഗണിക്കാനായി ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമീഷന്റെ ഹാൻഡ്ബുക്കിൽ ഇത്തരമൊരു നിർബന്ധിത വ്യവസ്ഥയില്ലെന്നും ബംഗാളിൽ മാത്രമാണ് ഈ രീതി നടപ്പാക്കുന്നതെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. എല്ലാവരും സർക്കാർ ജീവനക്കാരാണെന്നിരിക്കെ ഇതിൽ പ്രത്യേക പ്രാതിനിധ്യം വേണമെന്ന് പറയുന്നതിന്റെ യുക്തി എന്താണെന്ന് അദ്ദേഹം ചോദിച്ചു. വോട്ടെണ്ണൽ മേശകളിൽ കേന്ദ്രസർക്കാർ ജീവനക്കാരെ നിയോഗിക്കുന്നത് പക്ഷപാതപരമായ തീരുമാനങ്ങൾക്ക് കാരണമാകും. ഇത് ഭരണകക്ഷിയായ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്നും തൃണമൂൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.