ജമ്മുവിൽ പാലം തകർന്ന് മൂന്ന് മരണം; എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, അന്വേഷണത്തിന് ഉത്തരവ്

ജമ്മു: ജമ്മു നഗരപ്രാന്തത്തിൽ നിർമാണത്തിലിരുന്ന പഴയ പാലത്തിന്റെ ഒരു ഭാഗം തകർന്ന് വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. ബന്താപ്പിലെ തൂതർ പ്രദേശത്ത് വെള്ളി, ശനി (മെയ് 1, 2) ദിവസങ്ങളിലായി നടന്ന 12 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ച പാലത്തിന്റെ അടിത്തറയുടെയും ഭിത്തിയുടെയും നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടം നടന്നത്. ജോലിയിലേർപ്പെട്ടിരുന്ന നാല് തൊഴിലാളികൾ മണ്ണും കോൺക്രീറ്റ് അവശിഷ്ടങ്ങളും അടിയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ പൊലീസ്, സൈന്യം, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.

തർസേം ലാൽ എന്ന തൊഴിലാളിയെ അപകടം നടന്ന ഉടൻ തന്നെ രക്ഷപ്പെടുത്തിയിരുന്നു. രാത്രി മുഴുവൻ ഫ്ലഡ്‌ലൈറ്റുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ ശനിയാഴ്ച പുലർച്ചയോടെയാണ് മൂന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. രക്ഷാപ്രവർത്തനത്തിനിടെ കല്ല് വീണ് ഫയർ സർവീസ് ഓഫീസർ മുഹമ്മദ് ജാഫറിനും പരിക്കേറ്റിട്ടുണ്ട്. അപകടവിവരമറിഞ്ഞ് അർദ്ധരാത്രിയോടെ സ്ഥലത്തെത്തിയ ഉപമുഖ്യമന്ത്രി സുരീന്ദർ കുമാർ ചൗധരി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുകയും ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ കർശന നടപടിക്ക് ഉത്തരവിടുകയും ചെയ്തു.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സാഹിൽ വർമ, ജൂനിയർ എഞ്ചിനീയർ സജാദ് മിർ എന്നിവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. എക്സിക്യൂട്ടീവ് എഞ്ചിനീയറെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്താനും നിർദേശമുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - Jammu bridge collapse: 3 dead, 1 injured; probe ordered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.