ന്യൂഡൽഹി: അന്താരാഷ്ട്ര മയക്കുമരുന്ന് കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രഭ്ദീപ് സിങ്ങിനെ അസർബൈജാനിൽ നിന്ന് ഇന്ത്യക്ക് കൈമാറിയെന്ന് സി.ബി.ഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) അറിയിച്ചു. ഇന്റർപോൾ റെഡ് നോട്ടീസ് പുറത്തിറക്കിയിരുന്ന സിങിനെ ഡൽഹി പൊലീസിന്റെ പ്രത്യേക മൂന്ന് അംഗ സംഘം ഇന്ന് ന്യൂഡൽഹിയിലെത്തിച്ചു.
വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഡൽഹി പൊലീസ് എന്നിവയുടെ സഹകരണത്തോടെ നടന്ന നീക്കത്തിന്റെ ഫലമായാണ് പ്രതിയെ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞത്. ന്യൂഡൽഹി സ്പെഷ്യൽ സെൽ മുമ്പ് പിടികൂടിയ വൻ മയക്കുമരുന്ന് ശൃംഖലയുടെ മുഖ്യ സംഘാടകനാണ് പ്രഭ്ദീപ് സിങ്ങെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻ.ഡി.പി.എസ്) നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ വൻ തോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതോടൊപ്പം നിരവധി പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും, സിങ് ഒളിവിൽ തുടരുകയായിരുന്നു. പിന്നീട് അസർബൈജാനിലെ ബാക്കുവിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭാരത്പോൾ ശൃംഖല ഉപയോഗിച്ചാണ് പ്രതിയെ നാട്ടിലെത്തിക്കുന്ന നടപടികൾ ഏകോപിപ്പിച്ചതെന്നും പ്രഭ്ദീപ് സിങ്ങിനെ തുടർ നിയമനടപടികൾക്കായി കസ്റ്റഡിയിൽ എടുത്തിരിക്കുകയാണെന്നും സി.ബി.ഐ അറിയിച്ചു. അന്താരാഷ്ട്ര നിയമനടപടി സഹകരണങ്ങൾ ശക്തിപ്പെട്ടതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി 160-ലേറെ പ്രതികളെ വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.