ബംഗളൂരു: കർണാടകയിൽ മൂന്ന് സ്വകാര്യ ആശുപത്രികളിൽ ചികിത്സ നിഷേധിച്ച ഡോക്ടർ മരിച്ചു. കോവിഡിനെതിരെ മുൻനിരയിൽ നിന്ന് പോരാടിയ ഡോക്ടർ മഞ്ജുനാഥിനാണ് ദാരുണ മരണം. കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണത്താലാണ് ചികിത്സ നിഷേധിച്ചതെന്ന് കുടുംബം ആരോപിച്ചു.
ബംഗളൂരുവിൽനിന്ന് 50 കിലോ മീറ്റർ അകലെ രാമനഗര ജില്ലയിൽ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഡോ. മഞ്ജുനാഥ്. കടുത്ത ശ്വാസ തടസവും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജൂൺ അവസാനത്തോടെ െജ.പി നഗറിലെ രാജശേഖർ ആശുപത്രി, ബി.ജി.എസ് ഗ്ലോബൽ ആശുപത്രി, സാഗർ ആശുപത്രി എന്നിവിടങ്ങളിൽ എത്തിച്ചു. എന്നാൽ ഇദ്ദേഹത്തിന് കോവിഡ് സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലായിരുന്നു.
ഇദ്ദേഹത്തിെൻറ ഭാര്യാസഹോദരൻ നാഗേന്ദ്രയും ഡോക്ടറാണ്. ബംഗളൂരു മുനിസിപ്പൽ ബോഡിയിൽ കോവിഡ് ആശുപത്രികൾ ഒരുക്കുന്നതിനും കിടക്കകൾ സജ്ജീകരിക്കുന്നതും ഇദ്ദേഹത്തിെൻറ നേതൃത്വത്തിലായിരുന്നു. എന്നാൽ തെൻറ ബന്ധുവിന് ഇത്തരമൊരു അവസ്ഥ വന്നിട്ടും നിസഹായനായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടർന്ന് മഞ്ജുനാഥിനെ രാജശേഖർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൃത്യസമയത്ത് ചികിത്സ നൽകാൻ ഇവർ തയാറായിരുന്നില്ല. പിന്നീട് വിദഗ്ധ ചികിത്സക്കായി ബംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിലേക്ക് ഇദ്ദേഹത്തെ മാറ്റി. വ്യാഴാഴ്ച രാവിലെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
നേരത്തേ ഡോക്ടറുടെ കുടുംബത്തിലെ 14 വയസുകാരിക്കുൾപ്പെടെ ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ രോഗമുക്തി നേടുകയും ചെയ്തിരുന്നു. ബംഗളൂരു നഗരത്തിൽ കോവിഡ് രോഗികളെ പരിഗണിക്കാത്ത സാഹചര്യമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. കോവിഡ് പരിശോധന ഫലം വന്നാൽ മാത്രമേ ഇവർ ആശുപത്രിയിൽ പ്രവേശിപ്പിക്കൂ. ഫലം പോസിറ്റീവാണെങ്കിൽ കോവിഡ് വാർഡിലേക്കും നെഗറ്റീവാണെങ്കിൽ ജനറൽ വാർഡിലേക്കും മാറ്റും. സ്വകാര്യ ആശുപത്രികൾ ഡോ. മഞ്ജുനാഥിന് ചികിത്സ നിഷേധിച്ചത് ശ്രദ്ധയിൽപ്പെട്ടതായും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുമെന്നും ബംഗളൂരു മുനിസിപ്പൽ ബോഡി സ്പെഷൽ ഓഫിസർ ഡോ. രൺദീപ് പറഞ്ഞു. കോവിഡ് പരിശോധന ഫലം വരുന്നതിന് മുമ്പ് ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെങ്കിലും ആശുപത്രികൾ നിർദേശം ലംഘിക്കുകയാണെന്ന് ഡോ. രൺദീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.