മുംബൈ: കുർളയിൽ കഴിഞ്ഞ ദിവസമുണ്ടായ ബസ്സ് അപകടം ആസൂത്രിതമാണെന്ന് സംശയിച്ച് പൊലീസ്. മനപ്പൂർവം ഡ്രൈവർ ബസ് ഇടിപ്പിക്കുകയായിരുന്നോയെന്നാണ് പൊലീസിന്റെ സംശയം. ബസ്സിനെ ഇയാൾ ആയുധമായി ഉപയോഗിക്കുകയായിരുന്നോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
പ്രതിയെ കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൊലീസ് ഇക്കാര്യങ്ങൾ പറഞ്ഞത്. പൊലീസിന്റെ വാദങ്ങൾ അംഗീകരിച്ച കോടതി വാഹനമോടിച്ച സഞ്ജയ് മോറിനെ ഡിസംബർ 21 വരെ കസ്റ്റഡിയിൽ വിടുകയും ചെയ്തു. അതേസമയം, സഞ്ജയ് മോറിന് ഇലക്ട്രിക് ബസ് ഓടിക്കുന്നതിന് പത്ത് ദിവസത്തെ പരിശീലനം മാത്രമാണ് നൽകിയതെന്ന വിവരവും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.
മുംബൈയിൽ നിയന്ത്രണംവിട്ട ബസിടിച്ച് ഏഴ് പേർ മരിച്ചിരുന്നു. 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബെസ്റ്റ് ബസ് അൻജു-ഐ-ഇസ്‍ലാം സ്കൂളിന് മുമ്പിൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഇടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. എസ്.ജി ബ്രേവ് മാർഗിൽ തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം.
ബ്രേക്ക് കിട്ടാത്തതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് കഴിഞ്ഞ ദിവസം ഡ്രൈവർ സഞ്ജയ് മോർ പൊലീസിന് മൊഴി നൽകിയത്.ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന മൊഴി. ഇതുമൂലം വാഹനം നിയന്ത്രിക്കാൻ സാധിക്കാതെ പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നും ആളുകൾ പൊലീസിന് മെഴി നൽകിയിട്ടുണ്ട്. അതേസമയം, വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാവുന്നതെന്ന് ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ ഭാരത് ജാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.