ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 93.70 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ നേരിയ വർധന വിജയശതമാനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
55,000-ത്തോളം പേർക്ക് 95 ശതമാനത്തിന് മുകളിൽ മാർക്കുണ്ട്. 2.20 ലക്ഷത്തിലധികം വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. എല്ലാ വർഷത്തേയും പെൺകുട്ടികളാണ് ഇത്തവണയും വിജയത്തിൽ മുന്നിട്ടുനിൽക്കുന്നത്. 94.99 ശതമാനമാണ് പെൺകുട്ടികളുടെ വിജയശതമാനം.
രാജ്യത്തുടനീളം 8,075 കേന്ദ്രങ്ങളിലായി 83 വിഷയങ്ങളിലാണ് പരീക്ഷ നടന്നത്. അതിൽ ആകെ 25,08,319 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 14,08,546 ആൺകുട്ടികളും 10,99,773 പെൺകുട്ടികളും ഉൾപ്പെടുന്നു. 1.47 ലക്ഷം വിദ്യാർഥികളാണ് കമ്പാർട്ട്മെന്റ് വിഭാഗത്തിലുള്ളത്.
ഫെബ്രുവരി 17ന് ആരംഭിച്ച പരീക്ഷ മാർച്ച് ആറിനായിരുന്നു അവസാനിച്ചിരുന്നത്. ഫലം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ നടത്തുമെന്ന് ബോർഡ് അറിയിച്ചു. ഇതിനുള്ള വിശദമായ ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കും.
സി.ബി.എസ്.ഇയുടെ ഔദ്യോഗിക പോർട്ടലായ https://results.cbse.nic.in/ എന്ന സൈറ്റിൽ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. അതിനുപുറമേ ഡിജി ലോക്കർ, ഉമാങ്ങ് (U.M.A.N.G) ആപ് എന്നിവയിലൂടെയും ഫലം ലഭ്യമാകുന്നതാണ് വീഴ്ചകൾ ഒഴിവാക്കാൻ കർശന സുരക്ഷ ക്രമീകരണങ്ങളാണ് ഫലപ്രഖ്യാപനത്തിനായി ഒരുക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.