അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ പകര്‍ത്തി ബ്ലാക്മെയിൽ ചെയ്യുകയും ചെയ്ത കേസിൽ പ്രതിയാക്കപ്പെട്ട 19കാരന്‍റെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. കേസിൽ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് അയാസ് തൻവീറിന്‍റെ വീടാണ് നിയമവിരുദ്ധമായി നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി പൊളിച്ചുനീക്കിയത്. വിവാദമായ കേസിൽ 180 ഓളം പ്രായപൂർത്തിയാവാത്ത പെൺകുട്ടികള്‍ ഇരയായിട്ടുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. അചൽപൂർ മുനിസിപ്പൽ കൗൺസിലിൽ നിന്നുള്ള ഒരു സംഘം വീടിന്‍റെ ഭാഗങ്ങൾ പൊളിച്ചുമാറ്റുന്ന വീഡിയോ പുറത്തുവന്നു. നടപടിക്ക് മേൽനോട്ടം വഹിക്കാൻ ബി.ജെ.പി എം.എൽ.എ പ്രവീൺ തയാഡെയും ഉണ്ടായിരുന്നു.
അമരാവതി ജില്ലയിലെ പരത്വാദ നഗരത്തിൽ താമസിക്കുന്ന മുഹമ്മദ് അയാസിനെതിരെ ലൈംഗികാതിക്രമം, ലൈംഗിക പീഡനം, അശ്ലീല വീഡിയോകൾ പകർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.കയ്യേറ്റം സംബന്ധിച്ച് അയാസിന്റെ കുടുംബത്തിന് മുനിസിപ്പൽ കോർപ്പറേഷൻ ഇതിനകം നോട്ടീസ് നൽകിയിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. പരിസരത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിരുന്നു.
പെൺകുട്ടികളെ പ്രണയം നടിച്ച മുംബൈയിലേക്കും പൂനെയിലേക്കും കൊണ്ടുപോയി 350 അശ്ലീല വീഡിയോകൾ മുഹമ്മദ് അയാസ് ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്യാനും വേശ്യാവൃത്തിക്ക് നിർബന്ധിക്കാനും ഈ വീഡിയോകൾ ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു. ഇതിൽ ഇരകളാക്കപ്പെട്ട എട്ട് കുട്ടികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.മുഹമ്മദ് അയാസ് മുമ്പ് എ.ഐ.എം.ഐ.എമ്മിന്റെ ഭാരവാഹിയായി സേവനമനുഷ്ഠിച്ചിരുന്നും പൊലിസ് പറയുന്നു. എന്നാൽ മുഹമ്മദ് അയാസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് അമരാവതിയിലെ എ.ഐ.എം.ഐഎം ജില്ലാ പ്രസിഡന്റ് സയ്യിദ് മുജീബ് വ്യക്തമായി പറഞ്ഞു.
"അചൽപൂർ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ, പാർട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ അയാസിനെ ഏൽപ്പിച്ചു. എന്നാൽ അത് ഫലപ്രദമായി നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ, തെരഞ്ഞെടുപ്പ് അവസാനിച്ച ഉടൻ തന്നെ ഞങ്ങൾ ഒരു ഔദ്യോഗിക കത്ത് നൽകുകയും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പ്രതി പാർട്ടി പ്രവർത്തകനോ എ.ഐ.എം.ഐ.എമ്മിന്റെ ഭാരവാഹിയോ അല്ല," മുജീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.