പുതിയ ഡെപ്യൂട്ടി ലീഡർ അശോക് മിത്തലിന്റെ കേന്ദ്രങ്ങളിൽ ഇ.ഡി പരിശോധന; ബി.ജെ.പിയുടെ ഒത്തുകളിയെന്ന് എ.എ.പി

ന്യൂഡൽഹി/ചണ്ഡീഗഡ്: ആം ആദ്മി പാർട്ടി രാജ്യസഭ ഡെപ്യൂട്ടി ലീഡർ അശോക് മിത്തലിന്റെ വസതികളിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. വിദേശനാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ചെന്ന ആരോപണത്തിൽ പഞ്ചാബിലെ ജലന്ധർ, ഫഗ്വാര എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് ബുധനാഴ്ച രാവിലെ റെയ്ഡ് നടന്നത്.

രാഘവ് ഛദ്ദയ്ക്ക് പകരം സഭയിൽ ചുമതലയേറ്റതിന് പിന്നാലെയാണ് മിത്തലിനെ കേന്ദ്ര ഏജൻസികൾ ലക്ഷ്യമിടുന്നതെന്നും ഈ നടപടി ബി.ജെ.പിയുടെ ഭാഗത്തുനിന്നുള്ള രാഷ്ട്രീയ പ്രേരിതമായ കളിയാണെന്നും എ.എ.പി വൃത്തങ്ങൾ പ്രതികരിച്ചു. ഇതിന് പിന്നിൽ ബിജെപിയും രാഘവ് ഛദ്ദയും തമ്മിലുള്ള രഹസ്യ ധാരണയാണെന്ന ഗുരുതര ആരോപണവുമായി പാർട്ടി രംഗത്തെത്തി. ബിജെപി നേതാക്കളും രാഘവ് ഛദ്ദയും തമ്മിൽ കൂടിക്കാഴ്ച നടന്നതായി വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും എ.എ.പി വ്യക്തമാക്കി.

"വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരമനുസരിച്ച്, ബി.ജെ.പി നേതാക്കളും ഛദ്ദയും തമ്മിൽ നടന്ന ചർച്ചയിലാണ് അശോക് മിത്തലിനെ വേട്ടയാടുന്നത്. ഛദ്ദയ്ക്ക് പകരം ചുമതലയേറ്റയാളെ തളയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. പകരമായി ഛദ്ദയ്ക്ക് കേന്ദ്ര സർക്കാർ സെഡ് കാറ്റഗറി സുരക്ഷയും ഉറപ്പാക്കി. ഇത്ൽ രാഷ്ട്രീയപേരിതമാണ്," എ.എ.പി പ്രിയങ്ക കക്കർ പറഞ്ഞു.

അശോക് മിത്തലിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്ഡ് തുടരുകയാണ്. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രതിപക്ഷ നിരയെ ഭയപ്പെടുത്താനാണ് കേന്ദ്ര നീക്കമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്നും എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളും കുറ്റപ്പെടുത്തി. പഞ്ചാബ് സർക്കാർ ഛദ്ദയുടെ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ കേന്ദ്രം അദ്ദേഹത്തിന് ഉന്നത സുരക്ഷ നൽകിയത് നേരത്തെ തന്നെ വിവാദമായിരുന്നു.

Tags:    
News Summary - ED inspects new deputy leader Ashok Mittal's premises; AAP alleges BJP collusion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.