കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരത്തിലേറി ദിവസങ്ങൾക്കകം തന്നെ കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികളുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. സംസ്ഥാനത്തുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള നടപടികൾക്ക് സർക്കാർ പച്ചക്കൊടി കാട്ടി. പൗരത്വ ഭേദഗതി നിയമം മുൻനിർത്തിയായിരിക്കും നാടുകടത്തൽ പ്രക്രിയകൾ ആരംഭിക്കുക.
അനധികൃതമായി സംസ്ഥാനത്ത് കഴിയുന്ന ബംഗ്ലാദേശികളെ കണ്ടെത്തി തടങ്കലിലാക്കുമെന്നും തുടർന്ന് നാടുകടത്തുന്നതിനായി ഇവരെ അതിർത്തി രക്ഷാസേനക്ക് കൈമാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇൻഡോ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടുന്നതിനായി ബി.എസ്.എഫിന് ഭൂമി കൈമാറുന്ന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘‘സംസ്ഥാനത്ത് കണ്ടെത്തുന്ന അനധികൃത കുടിയേറ്റക്കാരെ നേരിട്ട് ബി.എസ്.എഫിന് കൈമാറും. ബോർഡർ ഗാർഡ്സ് ബംഗ്ലാദേശുമായി ഏകോപിപ്പിച്ചായിരിക്കും ഇവരെ നാടുകടത്തുക. കണ്ടെത്തുക, നീക്കുക, നാടുകടത്തുക എന്നതാണ് സർക്കാരിന്റെ നയമെന്നും സുവേന്ദു അധികാരി പ്രഖ്യാപിച്ചു.
മുൻ തൃണമൂൽ കോൺഗ്രസ് സർക്കാർ കേന്ദ്ര നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 2025 മേയ് 14ന് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി ബി.എസ്.എഫിന് കൈമാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാൽ മുൻ സർക്കാർ ഇതിൽ നടപടിയൊന്നും എടുത്തില്ല. ഈ ഉത്തരവ് ഇന്നുമുതൽ കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അതേസമയം 2024 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിൽ അഭയം പ്രാപിച്ച സി.എ.എ പ്രകാരം സംരക്ഷണം ലഭിക്കുന്ന ഏഴ് വിഭാഗങ്ങളിൽപ്പെട്ട അഭയാർഥികൾക്കെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ഇതിൽ ഉൾപ്പെടാത്ത മറ്റെല്ലാ അനധികൃത കുടിയേറ്റക്കാരെയും തടങ്കലിലാക്കി ബി.എസ്.എഫിന് കൈമാറും.
വർഷങ്ങളായി നീണ്ടുപോയ തർക്കങ്ങൾക്കൊടുവിൽ അതിർത്തിയിൽ കമ്പിവേലി കെട്ടുന്നതിനായി ബി.എസ്.എഫിന് ഭൂമി വിട്ടുനൽകാൻ പശ്ചിമ ബംഗാൾ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം സംസ്ഥാനത്തെ ജനസംഖ്യാ ഘടനയെ വേഗത്തിൽ മാറ്റുകയാണെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.
വർഷങ്ങൾ നീണ്ട തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തിന് അന്ത്യം കുറിച്ചാണ് ബി.ജെ.പി പശ്ചിമ ബംഗാളിൽ വിജയം നേടിയത്. തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയിലൂടെ മുൻ മുഖ്യമന്ത്രി മമത ബാനർജിയെ അവരുടെ സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ പരാജയപ്പെടുത്തിയാണ് സുവേന്ദു അധികാരി അധികാരത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.