ഭോപ്പാൽ: ദാമ്പത്യ ജീവിതത്തിലെ സംശയങ്ങളും വഴക്കുകളും പലപ്പോഴും വലിയ ദുരന്തങ്ങളിലേക്കാണ് വഴിമാറുന്നത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഒൻപത് മക്കളുടെ അമ്മയായ യുവതി ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലാണ് ഈ ദാരുണമായ സംഭവം. റുമ്ലി ഭായ് ദുദ്‌വെ (35) എന്ന യുവതിയാണ് തന്റെ ഭർത്താവായ ഇദാ ദുദ്‌വെയെ (45) ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.
ഖാർഗോൺ ജില്ലയിലെ ചെയിൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബസാർ ഖോദ്രാ ചിഡിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. ജൂലൈ 10-ാം തീയതി ഇദായുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അപരിചിതനായ ആരോ ഒരാൾ വന്ന് ഇദായെ കൊലപ്പെടുത്തിയെന്നാണ് റുമ്ലി ഭായ് തുടക്കത്തിൽ പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് പിന്നിൽ പുറത്തുനിന്നുള്ള ആരോ ആണെന്ന് വരുത്തിത്തീർക്കാൻ യുവതി പരമാവധി ശ്രമിക്കുകയും പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. എന്നാൽ, പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കുടുംബത്തിൽ നിരന്തരം വഴക്കുകൾ നടക്കാറുണ്ടായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് പൊലീസിന് സംശയം തോന്നുകയും റുമ്ലി ഭായിയെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് റുമ്ലി സമ്മതിച്ചു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി പ്രണയമുണ്ടായിരുന്നുവെന്നും, തന്നെയും ഒൻപത് മക്കളെയും ഉപേക്ഷിച്ച് അയാൾ കാമുകിയോടൊപ്പം പോകുമോ എന്ന് താൻ ഭയന്നിരുന്നതായും യുവതി പൊലീസിനോട് വെളിപ്പെടുത്തി. ഈ ഭയം കാരണം ഇരുവരും തമ്മിൽ നിരന്തരം വഴക്കുകൾ നടക്കാറുണ്ടായിരുന്നു. രാത്രിയിൽ ഭർത്താവ് നല്ല ഉറക്കത്തിലായിരുന്ന സമയം നോക്കി റുമ്ലി കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു.
താൻ ചെയ്ത കുറ്റം പുറത്തറിഞ്ഞാൽ ഭർതൃവീട്ടുകാർ തന്നെ കൊലപ്പെടുത്തിയേക്കുമെന്ന് ഭയന്നതിനാലാണ് കള്ളക്കഥ മെനഞ്ഞ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതെന്നും യുവതി സമ്മതിച്ചു. കൊല്ലപ്പെട്ട ദമ്പതികൾക്ക് ആറ് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും അടക്കം ഒൻപത് മക്കളാണുള്ളത്. ഇവരിൽ ഏറ്റവും ചെറിയ കുട്ടിക്ക് രണ്ടര വയസ്സും മൂത്ത കുട്ടിക്ക് 16 വയസ്സുമാണ് പ്രായം. ദാരുണമായ കൊലപാതകവും ഒടുവിൽ അമ്മ ജയിലിലായതും ഈ ഒൻപത് കുഞ്ഞുങ്ങളുടെ ജീവിതത്തെയാണ് ഇപ്പോൾ അനാഥമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.