മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതയായ 42കാരിയായ വീട്ടമ്മ ജീവനൊടുക്കി. രോഗബാധിതയായ ഇവരെ പ്രവേശിപ്പിക്കാന്‍ വാര്‍ജെ മാല്‍വാടി പ്രദേശത്തെ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതിനെ തുടർന്നാണ് ഇതെന്ന് ഭര്‍ത്താവ് ആരോപിച്ചു. എന്നാല്‍, ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. കോവിഡ് ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ആശുപത്രി അധികൃതർ കിടക്ക നിഷേധിച്ചെന്ന ഭർത്താവ് നൽകിയ പരാതിയിൽ ഇല്ലെന്ന് പൊലീസും വ്യക്തമാക്കി.
ഏപ്രില്‍ രണ്ട് മുതല്‍ ഭാര്യക്ക് കോവിഡിന്‍റെ നേരിയ ലക്ഷണങ്ങളുണ്ടായിരുന്നെന്ന് ഭര്‍ത്താവ് പറയുന്നു. ലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്ന് ട്ടിന് പുനെയിലെ വാര്‍ജെ മാല്‍വാഡി പ്രദേശത്തെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസത്തെ ചികിത്സക്ക് ശേഷം ഏപ്രില്‍ 11ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍, ക്ഷീണമുള്ളതിനാൽ ചികിത്സ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തുവെന്നാണ് ഭര്‍ത്താവിന്‍റെ പരാതിയിലുള്ളത്. അന്ന് രാത്രി ഇവർക്ക് ക്ഷീണം കൂടുതലായി.
പിറ്റേന്ന് രാവിലെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ ചികിത്സിച്ച ഡോക്ടര്‍ സിടി സ്കാനിനായി പുനെയില്‍ തന്നെയുള്ള ആശുപത്രിയുടെ പ്രധാന ശാഖയിലേക്ക് റഫര്‍ ചെയ്തു. സ്കാനിങിന് ശേഷം ഇവരെ ആശുപത്രിയില്‍ തിരിച്ചെത്തിച്ചെങ്കിലും കിടക്കകള്‍ ഇല്ലെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതർ തിരിച്ചയക്കുകയായിരുന്നു. ഇതിന്‍റെ പിറ്റേ ദിവസമാണ് ഇവരെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം, തങ്ങള്‍ക്ക് ലഭിച്ച പരാതിയില്‍ ഭാര്യക്ക് ആശുപത്രിയില്‍ കിടക്ക നിഷേധിച്ചതായി ഭര്‍ത്താവ് പരാമര്‍ശിച്ചിട്ടില്ലെന്ന് വർജെ മാൽവാഡി പൊലീസ് സ്റ്റേഷനിലെ എസ്.െഎ ശങ്കർ ഖട്കെ പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണം. ചികിത്സയിലുള്ളപ്പോൾ ഇവർ ശ്വാസതടസ്സത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. രോഗമുക്തി നേടിയതിനാലാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്. മറ്റ് കോവിഡ് രോഗികള്‍ക്ക് ബെഡ് ആവശ്യമായിരുന്നതിനാലാണ് രോഗം ഭേദമായ ഇവരെ പറഞ്ഞയച്ചതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.