കറന്‍സി നിരോധനത്തിനെതിരെ  സംഘ്പരിവാര്‍ പാളയത്തിലും പട

ന്യൂഡല്‍ഹി: കറന്‍സി നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംഘ്പരിവാറില്‍നിന്നുതന്നെ പ്രതിഷേധം ശക്തമാകുന്നു. ഹിന്ദു മഹാസഭക്കും സ്വദേശി ജാഗരണ്‍ മഞ്ചിനും പിറകെ ഭാരതീയ മസ്ദൂര്‍ സംഘ് (ബി.എം.എസ്) എന്ന സംഘ്പരിവാര്‍ തൊഴിലാളി സംഘടന രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തത്തെി. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം 40 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ട രാജ്യത്ത് മുന്തിയ നോട്ടുകള്‍ പിന്‍വലിച്ചശേഷം തൊഴില്‍ മേഖലയിലെ സാഹചര്യം അതിദയനീയമാണെന്ന് ബി.എം.എസ് ദേശീയ അധ്യക്ഷന്‍ ബയ്ജ്നാഥ് റായി കുറ്റപ്പെടുത്തി. 

എന്‍.ഡി.എ അധികാരമേറിയശേഷം  40 ലക്ഷത്തോളം തൊഴിലുകളാണ് ഇല്ലാതായതെന്നും ആ സ്ഥാനത്ത് 1.35 ലക്ഷം തൊഴിലുകളാണ് പുതുതായി സൃഷ്ടിച്ചതെന്നും  ബയ്ജ്നാഥ് റായി ‘ടെലിഗ്രാഫി’നോട് പറഞ്ഞു. കറന്‍സി നിരോധനം തൊഴില്‍മേഖലയെ ബാധിക്കുമെന്നുറപ്പായിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചതിനെക്കാള്‍ ആഴമേറിയതായി പ്രത്യാഘാതം. കറന്‍സി നിരോധനത്തിനുശേഷം എല്ലാ മേഖലയും വളരെ മോശമായി. ഇന്ത്യപോലുള്ള ഒരു രാജ്യത്ത് കറന്‍സിരഹിത സമ്പദ്വ്യവസ്ഥ നടപ്പാക്കാന്‍ കഴിയില്ല. കറന്‍സി നിരോധനം പ്രഖ്യാപിക്കുംമുമ്പ് വലിയ ആസൂത്രണം വേണ്ടിയിരുന്നു. ആവശ്യത്തിന് നോട്ടുകളും ബാങ്കുകളുടെ പുതിയ ബ്രാഞ്ചുകളും മറ്റു സൗകര്യങ്ങളും ഒരുക്കേണ്ടിയിരുന്നു. സര്‍ക്കാര്‍ നേരായ പാതയില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നെന്നും പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ പുതിയ നോട്ടുകള്‍ അച്ചടിക്കണമെന്നും അദ്ദേഹം തുടര്‍ന്നു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാതെ നൈപുണ്യവികസന പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു.
Tags:    
News Summary - demonetization india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.